മുംബൈ: അറസ്റ്റിലായ ജ്യോത്സ്യൻ അശോക് ഖരാട്ടുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള കടുത്ത വിമർശനങ്ങളെത്തുടർന്ന് എൻ.സി.പി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ രൂപാലി ചകങ്കർ പദവി ഒഴിഞ്ഞു.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ച് ഒരാഴ്ച തികയുമ്പോഴാണ് പാർട്ടി പദവിയിൽ നിന്നുള്ള ഈ പിന്മാറ്റം. വെള്ളിയാഴ്ച ഉപമുഖ്യമന്ത്രിയും എൻ.സി.പി അധ്യക്ഷയുമായ സുനേത്ര പവാറുമായി സംസാരിച്ച ശേഷമാണ് രൂപാലി തന്റെ രാജി സമർപ്പിച്ചത്.
ജ്യോത്സ്യൻ അശോക് ഖരാട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലോ മറ്റ് കുറ്റകൃത്യങ്ങളിലോ തനിക്ക് യാതൊരു പങ്കുമില്ലെന്ന് രൂപാലി ചകങ്കർ വ്യക്തമാക്കി.
കേസിനെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ സത്യം പുറത്തുവരുമെന്നും എന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തന്നെ വേദനിപ്പിക്കുന്നുവെന്നും അവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) കുറിച്ചു. കേസിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ഡി.ജി.പിയോടും താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജ്യോത്സ്യനുമായുള്ള രൂപാലിയുടെ ബന്ധം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാസിക്, അഹല്യാനഗർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള പാർട്ടി ഭാരവാഹികൾ നേരത്തെ നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതിനുപുറമെ, ശിവസേന (യു.ബി.ടി) നേതാവ് സുഷമ അന്ധാരെയും രൂപാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.
മുൻപ് ലൈംഗിക പീഡനക്കേസിൽ സംഗീത സംവിധായകൻ അനു മാലിക്കിന് രൂപാലി ക്ലീൻ ചിറ്റ് നൽകിയെന്നും പകരമായി രൂപാലിയുടെ മകന് അനു മാലിക്കിന്റെ സിനിമയിൽ അവസരം ലഭിച്ചെന്നുമാണ് സുഷമയുടെ ആരോപണം. എന്നാൽ അനു മാലിക് ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
