അമരാവതി: കോവിഡ്-19 മഹാമാരിയുടെ തരംഗങ്ങൾ അവസാനിച്ച് നാല് വർഷങ്ങൾക്കുശേഷം ആന്ധ്രപ്രദേശിൽ വീണ്ടും കോവിഡ് മരണങ്ങളും പുതിയ രോഗബാധിതരും റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങളും 12 പുതിയ കേസുകളും സ്ഥിരീകരിച്ചു.
ജൂൺ 26 മുതൽ ജൂലൈ 16 വരെയുള്ള കാലയളവിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണപ്പെട്ടവരിൽ മൂന്ന് പേർ കടപ്പ സ്വദേശികളും ഒരാൾ കാക്കിനാഡ സ്വദേശിയുമാണ്.
മരണപ്പെട്ട നാല് പേർക്കും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി. വീരപാണ്ഡ്യൻ അറിയിച്ചു. കടപ്പ സ്വദേശികളിൽ ഒരാൾ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
രോഗബാധിതരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തുന്നതിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നിലവിൽ റിപ്പോർട്ട് ചെയ്ത 12 കേസുകളിൽ എട്ട് കേസുകൾ കടപ്പയിലും, രണ്ട് ഗുണ്ടൂരിലും, വിശാഖപട്ടണം, കാക്കിനാഡ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവുമാണ്.
രോഗബാധിതർ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരായതിനാൽ നിലവിൽ സമൂഹവ്യാപനത്തിന്റെ സൂചനകളില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗികളിൽ മൂന്ന് പേർ വീടുകളിലും രണ്ട് പേർ ആശുപത്രിയിലും ചികിത്സയിലും നിരീക്ഷണത്തിലുമാണ്. മറ്റ് മൂന്ന് പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
