ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍നിന്നു മത്സരിക്കുമെന്ന് സൂചന. ശനിയാഴ്ച ചേർന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍തന്നെ ഇക്കാര്യത്തില്‍ ധാരണയിലായിരുന്നു.
എന്നാല്‍, റായ്ബറേലി, അമേഠി മണ്ഡലങ്ങളുടെ സ്ഥാനാർഥി നിർണയം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു വിട്ടതായി മാത്രമാണ് പുറത്തുവന്ന വാർത്ത. ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കുന്നത് രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കാൻ പൂർണ സമ്മതം അറിയിച്ചില്ല എന്നതിനാലാണ്.
സോണിയ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമാണ് റായ്ബറേലി. മേയ് 20ന് അഞ്ചാം ഘട്ടത്തിലാണ് റായ്ബറേലി, അമേഠി സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുക. പ്രിയങ്ക ഗാന്ധി മത്സരരംഗത്ത് ഉണ്ടാകാൻ സാധ്യയില്ല. അതിനാല്‍ അമേഠിയില്‍ പുതുമുഖമെത്തും.
പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്ര അമേഠിയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഒരു കുടുംബത്തില്‍നിന്ന് രണ്ടു പേർ മത്സരിക്കേണ്ടതില്ല എന്ന നിലപാട് സോണിയഗാന്ധി എടുത്തതായാണ് വിവരം.
ഇതിനിടെ, പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുകയാണെങ്കില്‍ വരുണ്‍ ഗാന്ധിയോട് മത്സരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
1951 മുതൽ പാർട്ടിയുടെ കോട്ടയാണ് റായ്ബറേലി. അതുകൊണ്ട് തന്നെ ആരു മത്സരിക്കുമെന്നത് കോൺഗ്രസിന് പ്രധാനമാണ്. തുടർച്ചയായി നാല് തവണ റായ്ബറേലി എംപിയായി സേവനമനുഷ്ഠിച്ച ശേഷം സോണിയ ഗാന്ധി രാജ്യസഭാ എംപിയാകാൻ സീറ്റ് ഒഴിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്