വടക്കുകിഴക്കൻ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണ്ണായക നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ മോറാനിൽ നിർമ്മിച്ച ആദ്യത്തെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ (ELF) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം ശനിയാഴ്ച രാവിലെ ലാൻഡ് ചെയ്തു. ഈ പാതയിൽ ലാൻഡ് ചെയ്യുന്ന ആദ്യ വിമാനമാണിത്.
അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും പാകത്തിലാണ് ദേശീയ പാതയിലെ ഈ പ്രത്യേക ഭാഗം നിർമ്മിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. 4.2 കിലോമീറ്റർ നീളമുള്ള ഈ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ചാബുവ എയർഫീൽഡിൽ എത്തിയ ശേഷം ഇന്ത്യൻ വ്യോമസേനയുടെ C-130J വിമാനത്തിലാണ് പ്രധാനമന്ത്രി മോദി മോറാനിലെ ഈ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിലെത്തിയത്. 100 കോടി രൂപ ചിലവിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രതിരോധം, ലോജിസ്റ്റിക്സ്, ദുരന്തനിവാരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ സൗകര്യം സൈനിക ആവശ്യങ്ങൾക്കും സിവിൽ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. അടിയന്തര സാഹചര്യങ്ങളിൽ ദിബ്രുഗഡ് വിമാനത്താവളത്തിന് പകരമായും ഇത് പ്രവർത്തിക്കും.
എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിലെ ഉദ്ഘാടനത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി 20 മിനിറ്റ് നീണ്ടുനിന്ന വ്യോമാഭ്യാസ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയായിരുന്നു പ്രകടനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
