ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയും ചന്ദ്‌നി ചൗക്കിലെ പ്രമുഖ ക്ഷേത്രവും ഉൾപ്പെടെ രാജ്യത്തെ വിവിധ ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബ വൻ സ്ഫോടനത്തിന് പദ്ധതിയിടുന്നതായി സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഐ.ഇ.ഡി (IED) ഉപയോഗിച്ചുള്ള സ്ഫോടനത്തിനാണ് ഭീകരർ നീക്കം നടത്തുന്നതെന്നാണ് വിവരം.
ഫെബ്രുവരി ആറിന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ഭീകരരുടെ നീക്കമെന്ന് സൂചനയുണ്ട്. ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയിൽ ആക്രമണം നടത്താൻ ലഷ്കർ പദ്ധതി തയ്യാറാക്കിയത്.
കഴിഞ്ഞ നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും ആക്രമണ ഭീഷണി ഉയരുന്നത്. അന്ന് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഫരീദാബാദിലെ അൽ-ഫലാ സർവകലാശാലയിലെ ഡോക്ടറായ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബി ഓടിച്ച കാറാണ് അന്ന് പൊട്ടിത്തെറിച്ചത്. അന്വേഷണസംഘം സ്ഫോടകവസ്തുക്കൾ പിടികൂടുകയും മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനെത്തുടർന്ന് പരിഭ്രാന്തനായ ഉമർ മുഹമ്മദ് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. അതിർത്തി കടന്നുള്ള ഭീകര നീക്കങ്ങൾ നിരീക്ഷിക്കാനും പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
