ശ്രീനഗര്‍: ഏപ്രില്‍ 22 ന് തെക്കന്‍ കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ വെടിവച്ചു കൊന്ന നാല് ഭീകരര്‍ ഇപ്പോഴും കശ്മീരില്‍ തന്നെ ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍. സൈന്യവും ലോക്കല്‍ പോലീസും ഉള്‍പ്പെട്ട തിരച്ചിലില്‍ നിന്ന് രക്ഷപ്പെട്ട് അവര്‍ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
ദീര്‍ഘകാലം ഒളിച്ചിരിക്കാന്‍ ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റും ഭീകരരുടെ കൈവശം ഉണ്ടാകാമെന്ന് അനുമാനിക്കുന്നു. ഇടതൂര്‍ന്ന വനങ്ങളില്‍ അതിനാല്‍ ഇവര്‍ക്ക് ഒളിച്ചിരിക്കാനാവും. പ്രാദേശിക പിന്തുണയോ പാകിസ്ഥാനില്‍ നിന്നുള്ള സഹായമോ കൂടാതെ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് സാധിക്കും.
പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ ആക്രമണം നടന്ന സ്ഥലത്ത് ആക്രമണത്തിന് കുറഞ്ഞത് 48 മണിക്കൂര്‍ മുമ്പെങ്കിലും ഭീകരര്‍ എത്തിയതായി പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ഭീകരര്‍ അരു, ബേതാബ് താഴ്വര അടക്കം നാല് സ്ഥലങ്ങളില്‍ കൂടി ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് ആക്രമണത്തിന് ശേഷം സുരക്ഷാ ഏജന്‍സികള്‍ ചോദ്യം ചെയ്ത ഭീകര സംഘടനാ അനുഭാവികള്‍ വെളിപ്പെടുത്തി. എന്നാല്‍ അവിടെയെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ബൈസരന്‍ തിരഞ്ഞെടുക്കുകയായിരുന്നു.
തീവ്രവാദികള്‍ക്ക് വിപുലമായ ആശയവിനിമയ ഉപകരണങ്ങള്‍ ഉണ്ടായിരുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വിശ്വസിക്കുന്നു. ഉപയോഗിച്ച ഉപകരണങ്ങള്‍ക്ക് സിം കാര്‍ഡുകള്‍ ആവശ്യമില്ലെന്നും ഹ്രസ്വ-ദൂര എന്‍ക്രിപ്റ്റഡ് ട്രാന്‍സ്മിഷനുകള്‍ക്ക് കഴിവുള്ളവയാണെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഭീകരര്‍ മൂന്ന് സാറ്റലൈറ്റ് ഫോണുകള്‍ വരെ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ആക്രമണ പദ്ധതി ലളിതമായിരുന്നു. വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ബൈസരന് ചുറ്റുമുള്ള ഒളിത്താവളങ്ങളില്‍ നിന്ന് മൂന്ന് ഭീകരര്‍ പുറത്തുവന്നു. ആവശ്യമെങ്കില്‍ പിന്തുണ നല്‍കുന്നതിനായി നാലാമന്‍ ഒളിച്ചിരുന്നു. ഭീകരര്‍ പുരുഷന്‍മാരായ ചില വിനോദസഞ്ചാരികളെ ചോദ്യം ചെയ്തതായി സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. അവരോട് മുസ്ലീമാണോയെന്ന് ചോദിക്കുകയും ഇസ്ലാമിക വാക്യങ്ങള്‍ ചൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് ചെയ്യാത്തവരെ പോയിന്റ്-ബ്ലാങ്ക് റേഞ്ചില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്