ന്യൂഡല്‍ഹി: കഴിഞ്ഞ വർഷം മെയ് മാസത്തിൽ അതിർത്തി കടന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ അതിശക്തമായ സൈനിക നടപടി 'ഓപ്പറേഷൻ സിന്ദൂരിൽ' രാജ്യത്തിനായി വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ കനത്ത സൈനിക നീക്കത്തിന് ശേഷം ആദ്യമായാണ് വീരമൃത്യു വരിച്ച ജവാന്മാരുടെ വിവരങ്ങൾ സർക്കാർ വെളിപ്പെടുത്തുന്നത്. മാതൃരാജ്യത്തിന്റെ കാവലാളുകളായി പോരാടി മരിച്ച ഈ ആറ് ധീരയോദ്ധാക്കളുടെയും പേരുകൾ രാജ്യതലസ്ഥാനത്തെ ദേശീയ യുദ്ധസ്മാരകത്തിൽ (സ്വർണ്ണലിപികളാൽ രേഖപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. 5 കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് ഈ പട്ടികയിലുള്ളത്.
സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേഷ് കുമാർ, അഗ്‌നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ് എന്നിവരാണ് രാജ്യത്തിനായി ജീവനർപ്പിച്ച കരസേനയിലെ ധീരന്മാർ. ഇവർക്കൊപ്പം ഇന്ത്യൻ വ്യോമസേനയിലെ സർജന്റ് സുരേന്ദ്ര കുമാറും ഓപ്പറേഷൻ സിന്ദൂരിലെ പോരാട്ടത്തിൽ വീരമൃത്യു വരിച്ചു. രാജ്യത്തിന്റെ പരമാധികാരം കാക്കാൻ ജീവൻ വെടിഞ്ഞ ഈ ആറ് വീരനായകരുടെയും പേരുകൾ ഉൾപ്പെടുത്തുന്നതോടെ ഇവർ ഇനി ദേശീയ യുദ്ധസ്മാരകത്തിന്റെ ഭാഗമായി മാറും.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ ക്രൂരമായ ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മെയ് 7-ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ ബോംബവർഷം നടത്തി.
തൊട്ടുപിന്നാലെ പാകിസ്ഥാൻ തിരിച്ചടിക്ക് ശ്രമിച്ചതോടെ അതിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങൾക്കും ഡ്രോൺ യുദ്ധങ്ങൾക്കും കനത്ത ഷെല്ലാക്രമണങ്ങൾക്കും വേദിയായി. മേഖലയെ യുദ്ധഭീതിയിലാഴ്ത്തി നാല് ദിവസം നീണ്ടുനിന്ന അതിശക്തമായ ഈ സൈനിക സംഘർഷം മെയ് 10-നാണ് അവസാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
