ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും സോഷ്യല്‍ മീഡിയ റീലുകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. സി.ജെ.പി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ തെരുവില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ മര്‍ദിച്ച നടപടിയെ ന്യായീകരിച്ച കങ്കണ, എല്ലാ പ്രവൃത്തികള്‍ക്കും അതിന്റേതായ പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകുമെന്ന ന്യൂട്ടന്റെ മൂന്നാം നിയമം ഓര്‍മിപ്പിച്ചു.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് കങ്കണ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കെതിരെയും 'ജെന്‍സീ' റീലുകള്‍ക്കെതിരെയും രംഗത്തുവന്നത്. പൊതുമുതല്‍ നശിപ്പിക്കുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ പൊതുജനങ്ങളുടെ പ്രതികരണം നേരിടാന്‍ തയ്യാറാകണമെന്ന് കങ്കണ വാദിച്ചു. വോട്ട് ചെയ്ത് സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ജനങ്ങള്‍ക്ക് പ്രതിഷേധക്കാരുടെ ഇത്തരം പ്രവര്‍ത്തികളില്‍ സംസാരിക്കാനും എതിര്‍ക്കാനും അവകാശമുണ്ടെന്നും, ഇപ്പോള്‍ കരഞ്ഞിട്ട് കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളുടെ പ്രതിഷേധ രീതികള്‍ ഭാരതീയ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് കങ്കണ വിമര്‍ശിച്ചു. ഇത്തരം കാഴ്ചകള്‍ അരോചകവും അറപ്പുളവാക്കുന്നതുമാണെന്നും, ഇവരുടെ വളര്‍ത്തുമൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും താരം കുറിച്ചു. കാഴ്ചകള്‍ കണ്ട് മടുത്ത സാഹചര്യത്തില്‍ തനിക്ക് കുറച്ചു ദിവസത്തേക്ക് ഡിജിറ്റല്‍ ഡീടോക്‌സ് ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്ന് സമരം അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ മീമുകളിലൂടെയും റീലുകളിലൂടെയും വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇതിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന കൈയേറ്റങ്ങളെ ന്യായീകരിച്ച കങ്കണയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാക്കളും സോഷ്യല്‍ മീഡിയ കൂട്ടായ്മകളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
