ചാരവൃത്തി ആരോപിച്ച് ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് മോചനം ലഭിച്ചത്. ഇവരെ മോചിപ്പിച്ചത് നരേന്ദ്ര മോദി സർക്കാരിന് വലിയ നയതന്ത്ര മുന്നേറ്റമായി തന്നെ കണക്കാക്കാം . നേവിയിലെ എട്ട് വിമുക്തഭടന്മാരിൽ ഒരാളായ രാഗേഷ് ഗോപകുമാർ തിങ്കളാഴ്ച സ്വന്തം നാടായ കേരളത്തിലെ ബാലരാമപുരത്തെത്തി കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നുചേർന്നു.
എല്ലാ നാവികസേനാംഗങ്ങൾക്കും ഖത്തറിൽ അതിജീവിക്കാൻ കഴിഞ്ഞത് അവരുടെ പ്രതിരോധ പരിശീലനം കൊണ്ട് മാത്രമാണെന്നാണ് അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കിയത്.
"ഞങ്ങൾ ജീവിച്ചിരിക്കുന്നതിൽ സന്തോഷമുണ്ട്... വീട്ടിൽ എത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്," എന്നും ഗോപകുമാർ പറഞ്ഞു. 2017ൽ ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ചതായും പിന്നീട് ഒമാൻ ഡിഫൻസ് ട്രെയിനിംഗ് കമ്പനിയിൽ കമ്മ്യൂണിക്കേഷൻസ് ഇൻസ്ട്രക്ടറായി ജോലിക്ക് ചേർന്നതായും അദ്ദേഹം ഓർത്തെടുത്തു.
ജയിലിൽ കിടക്കുന്നതിന് മുമ്പ് താൻ ദിവസവും അഞ്ച് തവണയെങ്കിലും ഭാര്യയോട് സംസാരിച്ചിരുന്നതായി ഗോപകുമാർ സംഭാഷണത്തിനിടെ പറഞ്ഞു.“ജയിലും തടവും ഭയാനകമായ ഒന്നാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ മോചനത്തിലേക്ക് നയിച്ച പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ ഇടപെടലിനെയും ഗോപകുമാർ പ്രശംസിച്ചു. മോദിജി ഇടപെട്ടാൽ മോചിതനാകുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും എന്നാൽ അതിന് എത്ര സമയമെടുക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"വിദേശത്ത് ഒരു ഇന്ത്യക്കാരനും നിരപരാധിയുമാണെങ്കിൽ, അത് നമ്മുടെ പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടാൽ, അത് ഒരാളാണെങ്കിലും അവരെ രക്ഷിക്കാൻ അദ്ദേഹം വരും. ഓരോ ഇന്ത്യക്കാരനും ഇത് അറിയണം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഒക്‌ടോബർ 26-ന് ആണ് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചത്. ഖത്തറിലെ അധികാരികൾ ഈ കേസിൽ പൂർണ്ണ മൗനം പാലിക്കുകയായിരുന്നു ആദ്യം.
2023 ഡിസംബറിൽ ദുബായിൽ നടന്ന COP28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ കണ്ടു. തുടർന്ന് ഡിസംബർ 28 ന്, ഖത്തറിലെ അപ്പീൽ കോടതി ഇവരുടെ വധശിക്ഷ ഇളവ് ചെയ്യുകയും മൂന്ന് വർഷം മുതൽ 25 വർഷം വരെ തടവ് ശിക്ഷ നൽകുകയും ചെയ്തു.
അതേസമയം മുൻ ഇന്ത്യൻ നാവികസേനാ സൈനികരുടെ മോചനത്തിനായി ഖത്തർ അധികൃതരുമായി നടത്തിയ ചർച്ചകളിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വലിയ പങ്കുവഹിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒടുവിൽ ഫെബ്രുവരി 12 ന്, നാവിക സേനാംഗങ്ങളെ സ്വതന്ത്രരാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്