ഡൽഹി: രാജ്യത്ത് വിമാന ഇന്ധന (ATF) വില തുടർച്ചയായ രണ്ടാം മാസവും വർദ്ധിപ്പിച്ചു. ലിറ്ററിന് 6.28 രൂപയുടെ (5.46 ശതമാനം) വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ലിറ്ററിന് 115 രൂപയായിരുന്ന വിമാന ഇന്ധന വില 121.28 രൂപയായി ഉയർന്നതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ (IOC) ഉദ്ധരിച്ച് വാർത്താ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓഗസ്റ്റ് ഒന്നിന് ലിറ്ററിന് 5 രൂപ വർദ്ധിപ്പിച്ചിരുന്നു.
ഇന്ധന വില ഉയർന്നത് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിനെ കാര്യമായി ബാധിക്കും. ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 35 മുതൽ 40 ശതമാനം വരെ ഇന്ധനത്തിനാണ് ചെലവാകുന്നത്. അതിനാൽ തന്നെ ഈ അധിക സാമ്പത്തിക ബാധ്യത ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവ് വരുത്തി യാത്രക്കാരിലേക്ക് കൈമാറാൻ സാധ്യതയുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ശക്തമായതിനെ തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവാണ് ഇന്ധന വില ഉയരാൻ കാരണം. ആഗോള ക്രൂഡ് ഓയിൽ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് അടുത്താണ്.
അതേസമയം, ആഗോള വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം നേടാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന സുസ്ഥിര വില പദ്ധതി പ്രകാരം ഇന്ധന വില മൂന്ന് വർഷത്തേക്ക് ലിറ്ററിന് 115 രൂപ നിരക്കിൽ മുൻകൂട്ടി ഫിക്സ് ചെയ്യാൻ വിമാനക്കമ്പനികൾക്ക് സൗകര്യമുണ്ട്. എന്നാൽ ഇതിൽ പങ്കാളികളാകാത്ത കമ്പനികൾ വിപണി നിരക്കിൽ തന്നെ ഇന്ധനം വാങ്ങേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
