ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ജമ്മു കശ്മീരിൽ പ്രതിഷേധം ഇരമ്പുന്നു. ശ്രീനഗറിലെ യുണൈറ്റഡ് നേഷൻസ് മിലിട്ടറി ഒബ്സർവർ ഗ്രൂപ്പ് (UNMOGIP) ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകൾ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യം വിളിച്ചു. കശ്മീർ താഴ്വരയിലുടനീളം പ്രതിഷേധം പടരുന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതിഷേധം അക്രമാസക്തമാകുന്നത് തടയാൻ ശ്രീനഗറിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ അധികൃതർ താൽക്കാലികമായി റദ്ദാക്കി. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനമുള്ളതിനാൽ താഴ്വരയിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലാൽ ചൗക്ക് ഉൾപ്പെടെയുള്ള നഗരമധ്യങ്ങളിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
താഴ്വരയിൽ സമാധാനം നിലനിർത്തണമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഭ്യർത്ഥിച്ചു. ഇറാനിലുള്ള കശ്മീരി സ്വദേശികളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധങ്ങൾ സമാധാനപരമാണെന്ന് ഉറപ്പാക്കാൻ ഡിജിപി നളിൻ പ്രഭാത് നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ഖമേനിയുടെ ചിത്രങ്ങളും കറുത്ത കൊടികളുമേന്തി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
