ലക്‌നൗ: ഇന്‍സ്റ്റഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിനും വിവാഹാഭ്യര്‍ഥന
നിരസിച്ചതിനും 19 വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ യുവാവ് റോഡിലിട്ട്
ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള
ഫ്രീഗഞ്ച് ദവാ ബസാര്‍ പരിസരത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
തിരക്കേറിയ വഴിയില്‍ വെച്ച് കേവലം 47 സെക്കന്‍ഡിനുള്ളില്‍ 14 തവണയാണ് പ്രതി
യുവതിയെ മാരകമായി കുത്തിപരിക്കല്‍പ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവതി നിലവില്‍ ആശുപത്രിയില്‍ തീവ്രപരിചരണ
വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ പ്രതി
സുനില്‍ ജരോലിയ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോകാന്‍
ശ്രമിക്കുന്നതിനിടെ മതില്‍ ചാടിക്കടന്ന പ്രതിയുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്.
ഇയാള്‍ നിലവില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.
ബാപ്പു നഗര്‍ സ്വദേശിയും ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥിനിയുമായ പൂജ എന്ന
പത്തൊന്‍പതുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പഠനത്തോടൊപ്പം ദവാ ബസാറിലെ
ഒരു ഫാര്‍മസിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി പൂജ ജോലി
ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-ഓടെ ജോലിക്ക്
പോകുന്നതിനിടെ മാധവ് ക്ലബ്ബിന് സമീപം വെച്ച് പ്രതി പൂജയെ
തടഞ്ഞുനിര്‍ത്തുകയായിരുന്നു. സംസാരിക്കാന്‍ പൂജ വിസമ്മതിച്ചതോടെ, കൈയില്‍
കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് പ്രതി ക്രൂരമായി ആക്രമിച്ചു.
നാല് വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന്
പ്രതി പൊലീസിനോട് സമ്മതിച്ചു. യുവതിയെ വിവാഹം കഴിക്കാന്‍ ഇയാള്‍
ആഗ്രഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 10 ദിവസമായി പൂജ തന്റെ ഫോണ്‍
കോളുകള്‍ക്ക് മറുപടി നല്‍കാന്‍ തയാറാകാതിരുന്നതാണ് പ്രതിയെ
പ്രകോപിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതി മകളെ ശല്യം
ചെയ്തിരുന്നതായും രണ്ട് ദിവസം മുമ്പ് ഇയാളെ കുടുംബം താക്കീത്
ചെയ്തിരുന്നതായും പൂജയുടെ മാതാവ് ആരതി രാജക് പൊലീസിന് മൊഴി
നല്‍കിയിട്ടുണ്ട്.
യുവതിയുടെ വയറ്റിലും കഴുത്തിലും കൈകളിലും മാരകമായി പരുക്കേറ്റിട്ടുണ്ട്.
തിരക്കേറിയ മാര്‍ക്കറ്റില്‍ നടന്ന ആക്രമണം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ്
യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി
പാട്ടിദാര്‍ ആശുപത്രിയിലേക്കും മാറ്റിയത്. യുവതിയുടെ നില ഇപ്പോഴും അതീവ
ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ
വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് ഉജ്ജയിന്‍ അഡീഷണല്‍
എസ്.പി നിതേഷ് ഭാര്‍ഗവ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍
ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
