ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്കകൾക്കിടെ ജനങ്ങൾക്ക് ആശ്വാസവാർത്തയുമായി കേന്ദ്ര സർക്കാർ.
ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായും ഈ ആഴ്ചയോടെ ഇവ ഇന്ത്യൻ തീരത്തെത്തുമെന്നും കേന്ദ്രം അറിയിച്ചു. അതിനാൽ പാചകവാതകത്തിനായി പരിഭ്രാന്തരായി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സർക്കാർ ആവർത്തിച്ചു.
ഇറാൻ-യുഎസ് സംഘർഷം മൂലം ഗതാഗതം തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഇന്ത്യൻ കപ്പലുകൾ കടന്നുപോരുന്നത്. 'ജഗ് വസന്ത്', 'പൈൻ ഗ്യാസ്' എന്നീ രണ്ട് കൂറ്റൻ ടാങ്കറുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിൽ പ്രവേശിച്ചത്.
ഫെബ്രുവരി അവസാനം മുതൽ മേഖലയിൽ യുദ്ധം കടുപ്പമേറിയതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇറാൻ ഉണ്ടാക്കിയ ധാരണപ്രകാരമാണ് ഈ കപ്പലുകൾക്ക് യാത്രാനുമതി ലഭിച്ചത്.
അതേസമയം, ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ചരക്കുനീക്കം സുഗമമാക്കാൻ സൗദി അറേബ്യയും യുഎഇയും പുതിയ വ്യാപാര റൂട്ടിനായി നീക്കം തുടങ്ങിയിട്ടുണ്ട്. ദമാം - ഷാർജ നേരിട്ട് ബന്ധിപ്പിക്കുന്ന കടൽ-കര ഗതാഗത പാത ഇതിനായി ഉപയോഗപ്പെടുത്തും. ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇന്നും ആക്രമണം ഉണ്ടായെങ്കിലും ഖുറംശഹർ പവർ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
