ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന ശമ്പളക്കാരായ ജീവനക്കാർക്ക് വലിയ ആശ്വാസമേകുന്ന പരിഷ്കാരങ്ങളുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. അത്യാധുനിക സാങ്കേതികവിദ്യകളുടെ പിന്തുണയോടെയുള്ള 'ഇപിഎഫ്ഒ 3.0' (EPFO 3.0) പദ്ധതി ഉടൻ യാഥാർത്ഥ്യമാകും.
പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ പിഎഫ് വരിക്കാർക്ക് തങ്ങളുടെ അക്കൗണ്ടിലുള്ള തുക യുപിഐ (UPI) വഴിയോ പ്രത്യേക ഇപിഎഫ്ഒ എടിഎം കാർഡുകൾ (EPFO ATM Cards) വഴിയോ നിമിഷങ്ങൾക്കകം പിൻവലിക്കാൻ സാധിക്കും. ലേബർ മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം 2026 പകുതിയോടെ ഈ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങും.
കെവൈസി (KYC) നടപടികൾ പൂർത്തിയാക്കിയ വരിക്കാർക്ക് ഇനി മുതൽ പിഎഫ് തുക പിൻവലിക്കുന്നതിന് തൊഴിലുടമകളുടെ മുൻകൂർ അനുമതി ആവശ്യമില്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. നിലവിലുണ്ടായിരുന്ന സങ്കീർണ്ണമായ 13 ഭാഗിക പിൻവലിക്കൽ വിഭാഗങ്ങളെ ലഘൂകരിച്ച് അവശ്യ ആവശ്യങ്ങൾ, ഭവന നിർമ്മാണം, പ്രത്യേക സാഹചര്യങ്ങൾ എന്നിങ്ങനെ മൂന്ന് പ്രധാന ഗ്രൂപ്പുകളായി ഇപിഎഫ്ഒ പുനഃക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ, യാതൊരുവിധ മാനുവൽ പരിശോധനകളും കൂടാതെ തനിയെ പണം അനുവദിക്കുന്ന 'ഓട്ടോ സെറ്റിൽമെന്റ്' പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുമുണ്ട്. ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ ഒരൊറ്റ മാസം കൊണ്ട് പിഎഫ് തുകയുടെ 75 ശതമാനം വരെയും, രണ്ടാം മാസത്തിൽ ബാക്കി തുകയും പിൻവലിക്കാൻ പുതിയ നിയമം അനുമതി നൽകുന്നു.
കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2024-25) മാത്രം 2.34 കോടി അഡ്വാൻസ് ക്ലെയിമുകളാണ് ഓട്ടോ സെറ്റിൽമെന്റ് വഴി ഇപിഎഫ്ഒ വിജയകരമായി പൂർത്തിയാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് 161 ശതമാനത്തിന്റെ വൻ വർദ്ധനവാണ് ഇതിലുണ്ടായിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ടര മാസത്തിനുള്ളിൽ തന്നെ 76.52 ലക്ഷം ക്ലെയിമുകൾ ഇതേ രീതിയിൽ തീർപ്പാക്കിക്കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
