ഡൽഹി: അനധികൃതമായി വിദേശ ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് വാർത്താ പോർട്ടലായ ന്യൂസ്‌ക്ലിക്കിനും അതിന്റെ സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റർ ചെയ്ത എഫ്‌ഐആറും ഇഡിയുടെ ഇസിഐആറും കോടതി അസാധുവാക്കി.
ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഏകദേശം ഒന്നര വർഷമായി അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തിയിട്ടും കുറ്റകരമായ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
എഫ്‌ഐആറിലെ ആരോപണങ്ങൾ ശരിയാണെന്ന് അംഗീകരിച്ചാൽ പോലും പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവർത്തനത്തിനെതിരായ അധികാര ദുരുപയോഗത്തിന്റെ ഉദാഹരണമാണ് ഈ കേസെന്നും ഹൈക്കോടതി വിമർശിച്ചു.
ന്യൂസ്‌ക്ലിക്ക് വിദേശത്തുനിന്ന് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് സംഭാവനകൾ സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ചൈനയിൽ നിന്നുള്ള ഫണ്ട് സ്വീകരിച്ച് ആ രാജ്യത്തിന് അനുകൂലമായ പ്രചാരണം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡി കേസെടുത്തത്.
മൂന്ന് ചൈനീസ് സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 115 കോടി രൂപ ന്യൂസ്‌ക്ലിക്കിന് ലഭിച്ചുവെന്നായിരുന്നു ഇഡിയുടെയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെയും ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്.
2023 ഒക്ടോബറിലാണ് ന്യൂസ്‌ക്ലിക്ക് സ്ഥാപകനായ പ്രബീർ പുരകായസ്തയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.
എന്നാൽ 2024 മേയിൽ സുപ്രീംകോടതി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി പ്രബീർ പുരകായസ്തയുടെ മോചനം ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഇഡിയുടെയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെയും കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
