ദില്ലി: ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില 29 രൂപ വർധിപ്പിച്ചിട്ടും ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികൾക്ക് ഏകദേശം 700 രൂപ നഷ്ടമുണ്ടാകുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള ഊർജവില വർധനവും മൂലം ഇറക്കുമതി ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിലും ആഭ്യന്തര വിപണിയിൽ വിലക്കയറ്റം പരമാവധി നിയന്ത്രിച്ചുവെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
അന്താരാഷ്ട്ര വിപണിയിലെ പ്രധാന മാനദണ്ഡമായ സൗദി സി.പി നിരക്ക് പ്രതിസന്ധിക്ക് മുമ്പ് ടണ്ണിന് 543 ഡോളറായിരുന്നത് മേയ് മാസത്തിൽ 775 ഡോളറായും ജൂണിൽ 790 ഡോളറായും ഉയർന്നതായി സർക്കാർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഒരു ഗാർഹിക എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നതിനുള്ള യഥാർത്ഥ ചെലവ് 1,600 രൂപയ്ക്ക് മുകളിലാണെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യത്തിന്റെ മൊത്തം എൽപിജി ഇറക്കുമതിയിൽ 54 ശതമാനവും ഹോർമുസ് ഇടുക്കിലൂടെയാണ് എത്തുന്നത്. നിലവിൽ ഈ മേഖലയിലെ പ്രതിസന്ധികൾ വിതരണത്തെ ബാധിക്കുന്നുണ്ടെങ്കിലും രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് യാതൊരു ക്ഷാമവുമില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി.
ഇറക്കുമതിയിലെ കുറവ് പരിഹരിക്കുന്നതിനായി ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർധിപ്പിച്ചതായും സർക്കാർ അറിയിച്ചു. ഇന്ത്യൻ റിഫൈനറികൾ പ്രതിദിന എൽപിജി ഉൽപ്പാദനം 32,000 ടണ്ണിൽ നിന്ന് 52,000 ടണ്ണായി ഉയർത്തിയതായും പ്രസ്താവനയിൽ പറയുന്നു.
പുതിയ വിലവർധനയോടെ ദില്ലിയിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് 300 രൂപ സബ്‌സിഡി ലഭിക്കുന്നതിനാൽ അവർക്ക് 642 രൂപയ്ക്കാണ് സിലിണ്ടർ ലഭിക്കുക.
അതേസമയം, ഉജ്ജ്വല യോജന പ്രകാരം സബ്‌സിഡി ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം വർഷത്തിൽ ഒമ്പതിൽ നിന്ന് നാലായി കുറച്ചതും ശ്രദ്ധേയമാണ്.
പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ ഗാർഹിക സിലിണ്ടറിന് ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനയാണിത്. കഴിഞ്ഞ മാർച്ചിൽ 60 രൂപ വർധിപ്പിച്ചിരുന്നു. ആഗോള വിലവർധനയുടെ പശ്ചാത്തലത്തിൽ വാണിജ്യ സിലിണ്ടർ, പെട്രോൾ, ഡീസൽ, സി.എൻ.ജി എന്നിവയുടെ വിലകളും എണ്ണക്കമ്പനികൾ പലതവണ പരിഷ്കരിച്ചിട്ടുണ്ട്.
നിലവിൽ ദില്ലിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയാണ്. എന്നാൽ പുതിയ വർധനയ്ക്കു ശേഷവും ഗാർഹിക ഉപഭോക്താക്കൾക്ക് കിലോയ്ക്ക് ഏകദേശം 66 രൂപ നിരക്കിലാണ് എൽപിജി ലഭിക്കുന്നതെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
