മുംബൈ: അതിവേഗ പാതയില്‍ ബഡ്ലാപൂരിന് സമീപം അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന മൂന്നാമത്തെയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിന്റെ അമിത വേഗതയാണ് നാടിനെ നടുക്കിയ അപകടത്തിന് കാരണമായത്. കാര്‍ മണിക്കൂറില്‍ 250 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ബഡ്ലാപൂര്‍ സ്വദേശികളായ യോഗേഷ് ധിഗെ (26), റൈക്കെബ ജേക്കബ് (24) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ആനന്ദ് എന്ന യുവാവിനെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിറ്റ്വാലയില്‍ ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ 4 മണിയോടെ ബഡ്ലാപൂരിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.
അതിവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പലതവണ മലക്കം മറിഞ്ഞ വാഹനം പൂര്‍ണമായും തകര്‍ന്നു. കാറിന്റെ അവശിഷ്ടങ്ങളും യാത്രികരുടെ മൃതദേഹങ്ങളും മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബഡ്ലാപൂര്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
