ചണ്ഡീഗഢ്: മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്നിനെ സിഖ് മതത്തിന്റെ പരമോന്നത പീഠമായ അകാൽ തഖ്ത് 'ഗുരു ദ്രോഹി'യായി പ്രഖ്യാപിച്ചു.സിഖ് സമൂഹം ഭഗവന്ത് മാന്നുമായി യാതൊരുവിധ ബന്ധവും പുലർത്തരുതെന്നും അദ്ദേഹത്തിന് അംഗീകാരം നൽകരുതെന്നും അകാൽ തഖ്ത് ആഹ്വാനം ചെയ്തു. അകാൽ തഖ്ത് ആക്ടിങ് ജാഥേദാർ ഗിയാനി കുൽദീപ് സിങ് ഗർഗജിന്റെ നേതൃത്വത്തിൽ ചേർന്ന അഞ്ച് സിങ് സാഹിബുമാരുടെ (ഉന്നത പുരോഹിതന്മാർ) നിർണ്ണായക യോഗത്തിലാണ് ഈ കടുത്ത തീരുമാനം എടുത്തത്.
സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങളിൽ മദ്യം തളിക്കുന്നതും, ഗുരുദ്വാരകളിലെ സംഭാവന പെട്ടിയെക്കുറിച്ച് (ഗുരു കി ഗോലക്) അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി വിവാദത്തിലായത്.
ഈ വർഷം ജനുവരി 15-ന് ഭഗവന്ത് മാൻ അകാൽ തഖ്തിന് മുന്നിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകിയിരുന്നു. അന്ന് ഈ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്നായിരുന്നു മാന്നിന്റെ വാദം. എന്നാൽ, ഈ അവകാശവാദം തെളിയിക്കാൻ ആവശ്യപ്പെട്ടിട്ടും ആറ് മാസമായി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മറുപടി ഉണ്ടായില്ലെന്ന് ജാഥേദാർ വ്യക്തമാക്കി.
തുടർന്ന് കേന്ദ്ര സർക്കാർ അംഗീകൃത ലാബുകളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ വീഡിയോ വ്യാജമല്ലെന്നും യഥാർത്ഥമാണെന്നും കണ്ടെത്തി. അകാൽ തഖ്തിൽ വന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞതായി തെളിഞ്ഞ പശ്ചാത്തലത്തിലാണ് ഇപ്പോൾ അദ്ദേഹത്തെ സമുദായത്തിൽ നിന്ന് മാറ്റിനിർത്താൻ പുരോഹിതർ ഉത്തരവിട്ടത്.
മുഖ്യമന്ത്രിക്കെതിരായ നടപടിക്ക് പുറമെ, പഞ്ചാബ് മന്ത്രിസഭയിലെ മുഴുവൻ സിഖ് മന്ത്രിമാരോടും എം.എൽ.എമാരോടും ജൂൺ 29-ന് അകാൽ തഖ്തിന് മുന്നിൽ ഹാജരാകാൻ പുരോഹിത സമിതി ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബ് സർക്കാർ അടുത്തിടെ പാസാക്കിയ 'ജാഗത് ജോത് ശ്രീ ഗുരുഗ്രന്ഥ് സാഹിബ് സത്കാർ (ഭേദഗതി) ആക്ട് 2026' മായി ബന്ധപ്പെട്ടാണ് സമൻസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
