സൂറത്ത്: ഒമ്പത് വർഷം മുമ്പ് നടന്ന എടിഎം ഇടപാടിലെ പിഴവിനെ തുടർന്ന് ഉപഭോക്താവിന് ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകാൻ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് പണം ലഭിക്കാതെ അക്കൗണ്ടിൽ നിന്ന് തുക നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആണ് കോടതി ഉത്തരവ് ഉണ്ടായത്.
2017 ഫെബ്രുവരി 18ന് ഗുജറാത്തിലെ സൂറത്തിലെ ഉദ്‌ന മേഖലയിൽ നിന്നുള്ള ഉപഭോക്താവ് എസ്‌ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. കാർഡ് ഉപയോഗിച്ച് പിൻ നമ്പർ നൽകിയെങ്കിലും പണമോ രസീതോ ലഭിച്ചില്ല. എന്നാൽ ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ കുറയുകയായിരുന്നുവെന്ന് സന്ദേശം ലഭിച്ചു.
ഇതിനെതിരെ ഫെബ്രുവരി 21ന് ബാങ്ക് ഓഫ് ബറോഡയുടെ ഭുംഭാൽ ശാഖയിൽ പരാതി നൽകിയെങ്കിലും പരിഹാരം ലഭിച്ചില്ല. തുടർന്ന് ഇമെയിൽ വഴിയും ആർബിഐയോടും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ 2017 ഡിസംബറിൽ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.
എടിഎം എസ്‌ബിഐയുടേതാണെന്നും ഇടപാട് പൂർത്തിയായെന്നും ചൂണ്ടിക്കാട്ടി ഉത്തരവാദിത്വം നിഷേധിക്കാനായിരുന്നു ബാങ്ക് ഓഫ് ബറോഡയുടെ ശ്രമം. എന്നാൽ, ഉപഭോക്താവിന് പണം ലഭിക്കാത്ത സാഹചര്യത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ തുക തിരികെ നൽകണമെന്ന ആർബിഐ നിയമം ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി.
ഇതോടെ 10,000 രൂപ ഒമ്പത് ശതമാനം വാർഷിക പലിശയോടെ തിരികെ നൽകാനും കോടതി ഉത്തരവിട്ടു. 2026 ഫെബ്രുവരി 26 വരെ 3,288 ദിവസത്തെ താമസമാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ 3,28,800 രൂപ നഷ്ടപരിഹാരമായി നൽകണം. കൂടാതെ മാനസിക പീഡനത്തിന് 3,000 രൂപയും കോടതി ചെലവിന് 2,000 രൂപയും നൽകാനും കോടതി നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
