ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ കേയി പന്യോറിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് വൻ മിന്നൽ പ്രളയം. പ്രളയത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ കാണാതാവുകയും പതിനെട്ടോളം വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
വെള്ളപ്പൊക്കത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. വലിയ വേഗതയിൽ കുത്തിയൊലിച്ചുവരുന്ന വെള്ളം വഴിയിലുള്ളതെല്ലാം തൂത്തുവാരി കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ശക്തമായ വെള്ളപ്പാച്ചിലിൽ പ്രദേശത്തെ ഒരു പ്രധാന ഹൈവേയിലെ പാലം ഒലിച്ചുപോയതാണ് ഗതാഗത സംവിധാനങ്ങളെ പൂർണ്ണമായി തകിടം മറിച്ചത്. ജൂൺ 23, 24 തീയതികളിലെ രാത്രിയിലാണ് മേഖലയിൽ അതിശക്തമായ മഴ പെയ്തതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ഡാനി സുലു വ്യക്തമാക്കി.
പുസ പ്രദേശത്തെ നീപ്കോ പ്രോജക്ട് കോളനിക്ക് സമീപമാണ് വെള്ളപ്പൊക്കം രൂക്ഷമായത്. ഇവിടെ നിർമ്മാണത്തിലിരുന്ന ഒരു സംരക്ഷണഭിത്തി തകർന്നതാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് വലിയ തോതിൽ വെള്ളം ഇരച്ചുകയറാൻ കാരണമായത്.
പെട്ടെന്നുണ്ടായ പ്രളയത്തിൽ നിരവധി വീടുകൾ തകരുകയും ജനങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നിലവിലെ അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടവും വിവിധ ദുരിതാശ്വാസ ഏജൻസികളും അതീവ ജാഗ്രതയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
