ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ കൃത്രിമമായ സീറ്റ് ക്ഷാമം സൃഷ്ടിച്ചുവെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ഡിസംബറിലെ യാത്രാ ക്ലേശങ്ങള്‍ക്കിടയില്‍ കമ്പനി ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയത് വഴി വിപണിയില്‍ സേവനങ്ങള്‍ ലഭ്യമാക്കാതെ നിയന്ത്രിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഡിസംബര്‍ 3 മുതല്‍ 5 വരെയുള്ള മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം 2,507 വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കുകയും 1,852 സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഇത് രാജ്യത്തുടനീളം ഏകദേശം 3 ലക്ഷത്തിലധികം യാത്രക്കാരെ നേരിട്ട് ബാധിച്ചു. തിരക്കേറിയ സമയത്ത് ഇത്രയധികം സര്‍വീസുകള്‍ റദ്ദാക്കിയത് വഴി വിപണിയില്‍ സീറ്റുകള്‍ക്ക് ക്ഷാമമുണ്ടാക്കാനും അതുവഴി യാത്രക്കാര്‍ക്ക് സേവനം നിഷേധിക്കപ്പെടാനും കാരണമായെന്ന് സിസിഐയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത് കോമ്പറ്റീഷന്‍ ആക്ട് പ്രകാരം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്.
സര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് വിമാന നിരക്കില്‍ അമിതമായ വര്‍ദ്ധനയാണ് ഉണ്ടായത്. സേവനങ്ങള്‍ മനഃപൂര്‍വ്വം നിയന്ത്രിച്ചും അമിതവില ഈടാക്കിയും കമ്പനി നിയമലംഘനം നടത്തിയോ എന്നാണ് പരിശോധിക്കുന്നത്.
ഇന്ത്യന്‍ ആഭ്യന്തര വിമാന സര്‍വീസ് വിപണിയുടെ 60-61 ശതമാനം വിഹിതവും ഇന്‍ഡിഗോയുടെ നിയന്ത്രണത്തിലാണ്. ഇത്രയും വലിയ വിപണി സ്വാധീനം ഉള്ളതിനാല്‍ മറ്റ് വിമാന കമ്പനികളുമായുളള മത്സരങ്ങളെ അവഗണിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇന്‍ഡിഗോക്ക് സാധിക്കുന്നുണ്ടെന്ന് സിസിഐ നിരീക്ഷിച്ചു. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിലൂടെ വിപണിയില്‍ ഉണ്ടായ ആഘാതം മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തെ തകര്‍ക്കുന്നതാണെന്നും കമ്മീഷന്‍ വിലയിരുത്തി.
വിഷയത്തില്‍ അന്വേഷണം നടത്താന്‍ സിസിഐ ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കി. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
