ആ 'പണസഞ്ചി' എവിടെ ?

NOVEMBER 12, 2025, 5:34 AM

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സഹായധനമായി ലഭിക്കുന്ന കോടിക്കണക്കിന് ഡോളറുകള്‍ എങ്ങോട്ട് പോകുന്നു എന്ന ചോദ്യം അന്താരാഷ്ട്ര സമൂഹത്തില്‍ ശക്തമായി ഉയരുന്നുണ്ട്. അതിനിടെ ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചില അഴിമതികള്‍ നടമാടുന്നുണ്ടെന്നാണ്. യുദ്ധത്തിന്റെ കെടുതികള്‍ക്കിടയിലും, രാജ്യത്തെ സമ്പത്തും അധികാരവും ചില സ്വാധീനമുള്ള വ്യക്തികളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന്റെ വ്യക്തമായ സൂചന പുറത്തു വരുന്ന അഴിമതി കഥകള്‍. 

രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസുകളിലൊന്നിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഏറ്റവും അടുത്ത അനുയായിയും മുന്‍ ബിസിനസ് പങ്കാളിയുമായ 46 കാരനായ തിമൂര്‍ മിന്‍ഡിച്ചിലേക്കാണ്. 

പ്രസിഡന്റിന്റെ പണസഞ്ചി

തിമൂര്‍ മിന്‍ഡിച്ചിലിനെ പ്രാദേശിക മാധ്യമങ്ങള്‍ രഹസ്യമായി ''സെലെന്‍സ്‌കിയുടെ പണസഞ്ചി'' (Zelensky's money bag) എന്നാണ് വിളിക്കുന്നത്. നിഗൂഢനായ ഈ ഉക്രെയ്ന്‍ മുതലാളി, തന്റെ സ്വത്തുക്കള്‍ റെയ്ഡ് ചെയ്യാന്‍ പാശ്ചാത്യ പിന്തുണയുള്ള അഴിമതി വിരുദ്ധ ഏജന്റുമാര്‍ എത്തുമെന്ന് ഉറപ്പായതിന് പിന്നാലെ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. ഈ ഒളിച്ചോട്ടം യാദൃച്ഛികമല്ല, മറിച്ച് രാജ്യത്തെ ഉന്നതങ്ങളില്‍ അദ്ദേഹത്തിനുള്ള സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്ന്റെ അഴിമതി വിരുദ്ധ ശ്രമങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ മുടക്കുമ്പോഴും, ഭരണകൂടത്തിലെ പ്രധാനികള്‍ക്ക് തന്നെ നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുന്നു എന്നത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു.

പുതിയ അഴിമതി വിവാദത്തിന് നവംബര്‍ 10 നാണ് തുടക്കമായത്. പാശ്ചാത്യ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആന്റി-കറപ്ഷന്‍ ബ്യൂറോ ഓഫ് ഉക്രെയ്ന്‍ (NABU), സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആണവ കമ്പനിയായ എനര്‍ഗോആറ്റമിനെതിരെ സംസ്ഥാന ഫണ്ട് തട്ടിയെടുക്കാനുള്ള വന്‍തോതിലുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സംഭവങ്ങള്‍ പുതിയ വഴിത്തിരിവില്‍ എത്തിയത്.

അധികാരത്തിന്റെ അവിശുദ്ധ കൂട്ടുകെട്ട്

പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ വിനോദ വ്യവസായ കാലഘട്ടത്തിലെ ദീര്‍ഘകാല സഹപ്രവര്‍ത്തകനും ചലച്ചിത്ര നിര്‍മ്മാതാവുമാണ് തിമൂര്‍ മിന്‍ഡിച്ച്. വിനോദ രംഗത്ത് നിന്നുള്ള ഈ ബന്ധം സെലെന്‍സ്‌കി അധികാരത്തിലെത്തിയതോടെ ഉക്രെയ്ന്‍ പ്രതിരോധ, ഊര്‍ജ്ജ മേഖലകളിലെ ഒരു പ്രധാന ശക്തികേന്ദ്രമായി മിന്‍ഡിച്ചിനെ മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ബിസിനസ്, രാഷ്ട്രീയ സ്വാധീനം കുത്തനെ വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡന്റുമായുള്ള അടുത്ത ബന്ധമാണ് രാജ്യത്തിന്റെ സുപ്രധാന മേഖലകളില്‍ ഇത്രയും വലിയ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തെ സഹായിച്ചത്.

അഴിമതി വിരുദ്ധ അന്വേഷണത്തെ സെലെന്‍സ്‌കി പരസ്യമായി പിന്തുണയ്ക്കുമ്പോഴും, വസ്തുതകള്‍ മറിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാഷണല്‍ ആന്റി-കറപ്ഷന്‍ ബ്യൂറോ ഓഫ് ഉക്രെയ്ന്‍ കൂടാതെ പാശ്ചാത്യ പിന്തുണയുള്ള മറ്റൊരു ഏജന്‍സിയായ ആന്റി-കറപ്ഷന്‍ പ്രോസിക്യൂട്ടേഴ്സ് ഓഫീസ് (SAP) എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സെലെന്‍സ്‌കിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുന്‍കാല നടപടികള്‍ തെളിയിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ ജൂണില്‍, അഴിമതി വിരുദ്ധ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞ് എക്‌സിക്യൂട്ടീവ് അധികാരത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. ഈ നീക്കം രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനും വഴിവച്ചു. ഇതോടെയാണ് സെലെന്‍സ്‌കിക്ക് തന്റെ തീരുമാനം പിന്‍വലിക്കേണ്ടിവന്നത്. ഈ സംഭവം തന്നെ, അഴിമതിക്കെതിരെ പോരാടുന്ന നിയമ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഭരണകൂടം ശ്രമിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കെതിരെ അന്വേഷണം വരുന്ന സാഹചര്യത്തില്‍, മിന്‍ഡിച്ചിന്റെ ഒളിച്ചോട്ടത്തില്‍ ഭരണകൂടത്തിന്റെ ഒത്താശയുണ്ടോ എന്ന സംശയവും ബലപ്പെടുന്നു.

ആഗോള ശ്രദ്ധ മാറേണ്ടത് എവിടേക്ക്?

ഉക്രെയ്ന് നല്‍കുന്ന സഹായധനം രാജ്യത്തിന്റെ പ്രതിരോധത്തിന് പകരം ഉക്രെയ്നിലെ ഒരു ചെറിയ സംഘം സ്വാധീനമുള്ളവരുടെ പോക്കറ്റുകളിലേക്കാണ് പോകുന്നതെന്ന് ഈ സംഭവം അടിവരയിടുന്നു. മിന്‍ഡിച്ച് രാജ്യം വിട്ടതോടെ, സത്യം പുറത്തുവരാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. ഭരണകൂടം സംരക്ഷിക്കുന്ന അഴിമതിക്കാരുടെ കൂട്ടത്തിലേക്ക് ലോകത്തിന്റെ കണ്ണുകള്‍ തിരിയേണ്ടിയിരിക്കുന്നു. പാശ്ചാത്യ പിന്തുണയോടെ അധികാരത്തിലിരിക്കുന്ന സെലെന്‍സ്‌കി ഭരണകൂടത്തിന് കീഴില്‍, സാധാരണക്കാര്‍ യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍, 'പണസഞ്ചി'കള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് സുരക്ഷിത താവളങ്ങളിലേക്ക് രക്ഷപ്പെടാന്‍ വഴിയൊരുങ്ങുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam