ബമാകോ: ഭീകരാക്രമണ പരമ്പരയില്‍ നടുങ്ങി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലി. ബമാകോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെടിവെപ്പും സ്ഫോടനങ്ങളും ഉണ്ടായതായി മാലി സായുധ സേന സ്ഥിരീകരിച്ചു.
പ്രദേശിക സമയം ശനിയാഴ്ച രാവിലെ മാലി തലസ്ഥാനമായ ബമാകോയിലും മധ്യ-ഉത്തര മേഖലകളിലെ സേവാരെ, കിഡാല്‍, ഗാവ തുടങ്ങിയ നഗരങ്ങളിലുമാണ് ആക്രമണങ്ങള്‍ നടന്നത്. അജ്ഞാതരായ ഭീകരവാദ ഗ്രൂപ്പുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം ആക്രമണം നടത്തുകയായിരുന്നു. നിലവില്‍ പോരാട്ടം തുടരുകയാണെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രാദേശിക സമയം പുലര്‍ച്ചെ ആറോടെ ബമാകോയ്ക്ക് പുറത്തുള്ള പ്രധാന സൈനിക കേന്ദ്രമായ കാതി ബേസിന് സമീപം രണ്ട് ശക്തമായ സ്ഫോടനങ്ങള്‍ കേട്ടതായും പിന്നാലെ വെടിവെപ്പ് നടന്നതായും പ്രദേശവാസികളെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ കൂലിപ്പടയാളികള്‍ തമ്പടിച്ചിരിക്കുന്ന വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെയാണ് പ്രധാനമായും ആക്രമണം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ സേന പ്രദേശത്തെ റോഡുകള്‍ തടയുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
തലസ്ഥാനത്തിന് പുറമെ മധ്യ-ഉത്തര മേഖലകളിലെ സേവാരെ, കിഡാല്‍, ഗാവ തുടങ്ങിയ നഗരങ്ങളിലും സമാനമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, പിന്നില്‍ അല്‍-ഖ്വയ്ദയുടെ പ്രാദേശിക വിഭാഗമായ ജമാഅത്ത് നുസ്രത്ത് അല്‍-ഇസ്ലാം വല്‍-മുസ്ലിമിന്‍ ആണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംശയം.
2020-ലെയും 2021-ലെയും സൈനിക അട്ടിമറികള്‍ക്ക് ശേഷം അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് മാലിയിലുള്ളത്. രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികള്‍ നേരിടാന്‍ മാലി സര്‍ക്കാര്‍ പ്രധാനമായും റഷ്യന്‍ സൈനിക സഹായത്തെയാണ് ആശ്രയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
