ലണ്ടന്‍: യുകെയിലെ പ്രശസ്തമായ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന 500 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹം ഇന്ത്യയ്ക്ക് തിരികെ നല്‍കാന്‍ സമ്മതിച്ചു.
'16-ാം നൂറ്റാണ്ടിലെ വിശുദ്ധ തിരുമങ്കൈ ആള്‍വാറിന്റെ വെങ്കല ശില്‍പം ആഷ്മോലിയന്‍ മ്യൂസിയത്തില്‍ നിന്ന് തിരികെ നല്‍കുന്നതിനുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നുള്ള അവകാശവാദത്തെ 2024 മാര്‍ച്ച് 11-ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി കൗണ്‍സില്‍ പിന്തുണച്ചു. ഈ തീരുമാനം ഇപ്പോള്‍ അംഗീകാരത്തിനായി ചാരിറ്റി കമ്മീഷനില്‍ സമര്‍പ്പിക്കും,' യൂണിവേഴ്‌സിറ്റിയിലെ ആഷ്‌മോലിയന്‍ മ്യൂസിയത്തില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
60 സെന്റീമീറ്റര്‍ ഉയരമുള്ള വിശുദ്ധ തിരുമങ്കൈ ആള്‍വാറിന്റെ പ്രതിമ, ഡോ. ജെ.ആര്‍. ബെല്‍മോണ്ട് എന്ന വ്യക്തിയുടെ ശേഖരത്തില്‍ നിന്ന് 1967-ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ആഷ്‌മോലിയന്‍ മ്യൂസിയം സ്വന്തമാക്കിയതാണ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരു സ്വതന്ത്ര ഗവേഷകന്‍ പുരാതന പ്രതിമയുടെ ഉത്ഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായും തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചതായും മ്യൂസിയം പറയുന്നു. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന വെങ്കല വിഗ്രഹത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഔപചാരികമായ അഭ്യര്‍ത്ഥന നടത്തി.
മോഷ്ടിക്കപ്പെട്ട ഇന്ത്യന്‍ പുരാവസ്തുക്കള്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് മുന്‍പും കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് ഉത്ഭവിച്ച ചുണ്ണാമ്പുകല്ലില്‍ കൊത്തിയെടുത്ത റിലീഫ് ശില്പവും 17-ാം നൂറ്റാണ്ടില്‍ തമിഴ്‌നാട്ടില്‍ നിര്‍മിച്ച 'നവനീത കൃഷ്ണ' വെങ്കല ശില്‍പവും ഇപ്രകാരം കൊണ്ടുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്