ദുബായ്: യുഎഇയിലെ സ്വകാര്യമേഖലാ ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് കടുത്ത കര്‍ശന നിര്‍ദ്ദേശങ്ങളുമായി തൊഴില്‍ മന്ത്രാലയം. ഇനിമുതല്‍ എല്ലാ സ്വകാര്യ കമ്പനികളും ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തിയതി തന്നെ ശമ്പളം നല്‍കിയിരിക്കണം. രാജ്യത്തെ സ്വകാര്യമേഖലയിലെ ശമ്പള ദിവസം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പരിഷ്‌കാരം. ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
പുതിയ നിയമപ്രകാരം ഓരോ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തിന്റെ ആദ്യ ദിവസം (ഒന്നാം തിയതി) തന്നെ തൊഴിലാളിയുടെ കൈകളില്‍ എത്തിയിരിക്കണം. വേതന സംരക്ഷണ സംവിധാനം വഴിയോ, മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മറ്റ് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെയോ മാത്രമേ ശമ്പളം നല്‍കാന്‍ പാടുള്ളൂ. തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ തൊഴില്‍ മന്ത്രാലയത്തില്‍ കമ്പനികള്‍ ഹാജരാക്കേണ്ടതുണ്ട്. ഒന്നാം തിയതിക്ക് ശേഷം നല്‍കുന്ന ശമ്പളം 'വൈകി നല്‍കുന്ന ശമ്പളമായി' കണക്കാക്കും. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
കൃത്യസമയത്ത് ശമ്പളം നല്‍കാത്ത കമ്പനികള്‍ക്കെതിരെ ഘട്ടം ഘട്ടമായി ശക്തമായ നിയമനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തും. നിശ്ചിത തീയതി കഴിഞ്ഞ് അഞ്ച് ദിവസത്തിനപ്പുറവും ശമ്പളം വൈകിയാല്‍, പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെക്കും. പതിനൊന്നാം നാളിലേക്ക് കടന്നിട്ടും ശമ്പളം നല്‍കാത്ത കമ്പനികള്‍ക്കെതിരെ വലിയ തുക പിഴയടക്കമുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കും.
യുഎഇയിലെ ദശലക്ഷക്കണക്കിന് വരുന്ന സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് വലിയ സുരക്ഷിതത്വവും സാമ്പത്തിക സ്ഥിരതയും നല്‍കുന്നതാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് പുതിയ വിസകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടയുമെന്ന കടുത്ത മുന്നറിയിപ്പ് ഉള്ളതിനാല്‍ വരും ദിവസങ്ങളില്‍ സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ശമ്പള വിതരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
