ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് വേദിയൊരുക്കി കാത്തിരിക്കുന്ന പാകിസ്ഥാനില്‍ ഇപ്പോള്‍ മറ്റൊരു അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാന നഗരിയായ ഇസ്ലാമാബാദും തൊട്ടടുത്തുള്ള റാവല്‍പണ്ടി നഗരവും ലോക്ക്ഡൗണിന് സമാനമായി അടച്ചിട്ടിരിക്കുകയാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്.
കാരണം ദിവസങ്ങളായി പൊതുഗതാഗത സംവിധാനങ്ങളും മാര്‍ക്കറ്റുകളും അടഞ്ഞു കിടക്കുകയാണ്. നഗരത്തില്‍ കാണാനാകുന്നത് യൂണിഫോം ധരിച്ച സൈനികരെയും പൊലീസുകാരേയും മാത്രമാണ്. ഇത് പ്രദേശവാസികളിലും കച്ചവടക്കാരിലും വന്‍ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള ഔദ്യോഗിക മറുപടിയോ തീയതിയോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തെ തുടര്‍ന്ന് ഇതിനകം തന്നെ പാകിസ്ഥാനിലും ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്ധന ക്ഷാമം കാരണം ദീര്‍ഘനേരത്തെ വൈദ്യുതി മുടക്കവും പതിവാണ്. ഗ്യാസ് ക്ഷാമം കാരണം പല റെസ്റ്റോറന്റുകളും അടച്ചഞ്ഞ് കിടക്കുകയാണ്.
ഇതിനിടെ വന്നത്തെത്തിയ ലോക്ക്ഡൗണ്‍ ഇസ്ലാമാബാദില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ചര്‍ച്ച നടക്കുമെന്നായിരുന്നു പാകിസ്ഥാന്റെ പ്രതീക്ഷ. അതനുസരിച്ചാണ് വിവിഐപി സഞ്ചാര മേഖലകളിലെ പ്രധാന റോഡുകളും മാര്‍ക്കറ്റുകളും അടച്ചിട്ടത്. ക്രമസമാധാനം നിലനിര്‍ത്താന്‍ 10,000 ല്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ഒരാഴ്ച അവസാനിക്കാറായിട്ടും നേതാക്കളുടെ വരവിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല. അനിശ്ചിതത്വം തുടരുന്നതിനാല്‍ പ്രധാന മേഖലകള്‍ തുറന്ന് കൊടുക്കുന്നതിനെക്കുറിച്ചോ മെട്രോ ബസ്, ഇലക്ട്രിക് ബസ് സര്‍വീസുകള്‍, ചരക്ക് ഗതാഗതം എന്നിവ പുനരാരംഭിക്കുന്നതിനെക്കുറിച്ചോ ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഇതുവരെ തീരുമാനമെടുക്കാനും കഴിഞ്ഞിട്ടില്ല.
പ്രധാന തെരുവുകള്‍, ലിങ്ക് റോഡുകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍ എന്നിവ കഴിഞ്ഞ അഞ്ച് ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഷാ ഫൈസല്‍ കോളനി, ഖാലിദ് കോളനി, ഗുല്‍സാര്‍-ഇ-ക്വായിദ്, ഫസല്‍ ടൗണ്‍ തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് വീടുകളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യങ്ങളാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
