ഹോര്‍മുസില്‍ വീണ്ടും സംഘര്‍ഷം: വ്യാപാരക്കപ്പലുകള്‍ക്ക് നേരെ മിസൈലാക്രമണം; യുഎസ് തിരിച്ചടിക്ക് ഒരുങ്ങുന്നതായി സൂചന

JULY 6, 2026, 10:29 PM

വാഷിംഗ്ടണ്‍/മസ്‌കറ്റ്: പശ്ചിമേഷ്യയില്‍ താല്‍ക്കാലികമായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകര്‍ത്ത് ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഒമാന്‍ തീരത്തിനടുത്തുള്ള ലിമയ്ക്ക് സമീപം തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെയാണ് മിസൈലാക്രമണം ഉണ്ടായത്. അജ്ഞാത വസ്തു പതിച്ചതിനെത്തുടര്‍ന്ന് കപ്പലിന്റെ ഇടതുഭാഗത്ത് വന്‍ തീപിടിത്തമുണ്ടായതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചു.

ആക്രമണത്തില്‍ കപ്പലിലെ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടിയന്തര സാഹചര്യ കണക്കിലെടുത്ത് മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകള്‍ക്ക് അന്താരാഷ്ട്ര മാരിടൈം ഏജന്‍സികള്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം മേഖലയെ വീണ്ടും യുദ്ധ പ്രതീതിയിലാക്കിയ ഈ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ പാതയിലൂടെ സഞ്ചരിച്ച കപ്പലുകളെ ലക്ഷ്യമാക്കി ഇറാന്‍ സൈന്യം കുറഞ്ഞത് രണ്ട് മിസൈലുകളെങ്കിലും തൊടുത്തുവിട്ടതായാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ ഒരാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ വിയോഗത്തെത്തുടര്‍ന്നുള്ള സംസ്‌കാര ചടങ്ങുകള്‍ പ്രമാണിച്ചായിരുന്നു ഈ താല്‍ക്കാലിക ധാരണ.

അമേരിക്കയുമായി ഒപ്പുവെച്ച താല്‍ക്കാലിക കരാര്‍ അവസാനിച്ചതോടെ തങ്ങളുടെ തീരപ്രദേശങ്ങളിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍ ആക്രമണം നടന്നിരിക്കുന്നത്. കരാര്‍ ലംഘിച്ച് കപ്പലുകളെ ലക്ഷ്യമിട്ട ഇറാന്‍ നടപടിക്ക് ശക്തമായ സൈനിക തിരിച്ചടി നല്‍കുന്നതിനെക്കുറിച്ച് വാഷിംഗ്ടണ്‍ ആലോചിക്കുന്നതായി യുഎസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയിലെ സുരക്ഷ വീണ്ടും ആശങ്കയിലാവുകയും ആഗോള വിപണിയില്‍ ഇന്ധനവില ഉയരാന്‍ സാധ്യതയേറുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മാരിടൈം ഏജന്‍സികള്‍ നിലവില്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam