ടാർസൻ എന്ന അനശ്വര കഥാപാത്രം വെള്ളിത്തിരയിലെത്തിയിട്ട് നൂറ്റിപ്പതിമൂന്നു വർഷം. കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ലോകപ്രസിദ്ധനായ കഥാപാത്രം ടാർസൻ അഭ്രപാളിയിൽ അരങ്ങേറിയിട്ട് 113 വർഷം. ലോകചരിത്രത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരിൽ ഒരാളാണ് എഡ്ഗാർ റൈസ് ബറോസ്. യാതൊരു മുൻപരിചയവുമില്ലാതെയാണ് അദ്ദേഹം പ്രിൻസസ് ഓഫ് മാഴ്‌സ് എന്ന ആദ്യനോവൽ എഴുതിയത്. 1950ൽ വരെ അദ്ദേഹം അന്തരിക്കുന്നതുവരെയുള്ള 38 വർഷത്തിനിടെ 91 നോവലുകളും അനേകം ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
അമേരിക്കൻ ഷിക്കാഗോയിൽ ജനിച്ച എഡ്ഗാർ റൈസ് ബറോസിന്റെ തൂലികയിൽ 1912 ഒക്ടോബറിൽ പിറന്നതാണ് ടാർസനും അദ്ദേഹത്തിന്റെ സാഹസിക ജീവിതവും.
താമസിയാതെ തന്നെ ആദ്യ ടാർസൻ ചിത്രം പുറത്തിറങ്ങി 1918ൽ ടാർസൻ ഓഫ് ദി ഏപ്‌സ് എന്ന നോവലിലൂടെയാണ് ടാർസൻ ആദ്യമായി ലോകത്തിനു മുന്നിൽ അവതരിച്ചതെങ്കിൽ അതിന്റെ ആദ്യ ഭാഗം തന്നെ അതേ പേരിൽ ആദ്യ ടാർസൻ സിനിമയുമായി ടാർസൻ ഓഫ് ദി ഏപ്‌സ്. മൂലകഥയോട് ഇത്രയധികം നീതിപുലർത്തിയ മറ്റൊരു ടാർസൻ ചിത്രം ഇല്ലെന്നു തന്നെ പറയാം.
സ്‌കോട്ട് സിഡ്‌നി സംവിധാനം ചെയ്ത ടാർസൻ ഓഫ് ദി ഏപ്‌സ് ലൂസിയാനയിലെ മോർഗൺ സിറ്റിയിലാണ് ചിത്രീകരിച്ചത്. രണ്ടു കുട്ടികൾ അടക്കം നാലുപേർ ആദ്യം ചിത്രത്തിൽ ടാർസനെ അവതരിപ്പിച്ചു. എൽമോ ലിങ്കൻ, ഗോർഡൻ ഗ്രിഫത്ത് എന്നിവർ ടാർസന്റെ പ്രായത്തിന്റെ രണ്ട് ഘട്ടങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
എനിഡ് മാർക്ക്, ജോർജ് ബി. ഫ്രഞ്ച് എന്നിവരും ആദ്യ സിനിമയിൽ അഭിനയിച്ചു. നാഷണൽ ഫിലിം കോർപ്പറേഷൻ ഓഫ് അമേരിക്ക നിർമിച്ച രണ്ടു മണിക്കൂർ സിനിമ വൻ ഹിറ്റായി. ആദ്യത്തെ എട്ട് ടാർസൻ സിനിമകളും (1918 മുതൽ 29 വരെ) നിശബ്ദ ചിത്രങ്ങൾ ആയിരുന്നു. 1929 ടാർസൻ ശബ്ദിച്ചു തുടങ്ങി. ടാർസൻ ടൈഗറിലൂടെ ഫ്രാങ്ക് മെറിലാണ് ശബ്ദ ചിത്രത്തിലെ ആദ്യ ടാർസൻ. 1932ൽ പുറത്തിറങ്ങിയ ടാർസൻ ദി ഏപ്മാനിലൂടെ ടാർസൻ ചിത്രങ്ങളുടെ വിജയപരമ്പരയ്ക്ക് തുടക്കമായി.
രണ്ട് ഒളിമ്പിക്‌സുകളിൽ നിന്നായി (1924 മുതൽ 28 വരെ) അഞ്ച് സ്വർണവും ഒരു വെങ്കലവും സ്വന്തമാക്കിയ അമേരിക്കയുടെ നീന്തൽ താരം ജോണി ബിസ്മുള്ളർ ആണ് ടാർസൻ ചിത്രങ്ങൾക്ക് പുതിയ മാനം നൽകിയത്. അദ്ദേഹം ടാർസനായി വേഷമിട്ട 12 സിനിമകളിൽ (1932 മുതൽ 47 വരെ) ഇതാണ് ടാർസൺ ചിത്രങ്ങളുടെ സുവർണ്ണകാലം.
1957ൽ ടാർസൻ ആദ്യമായി കളറിൽ പ്രത്യക്ഷപ്പെട്ടു. അങ്ങനെ വർണ്ണപ്പൊലിമയോടെ ടാർസൻ ഏവരുടെയും ഹൃദയം കയ്യടക്കി. ടാർസൻ ആൻഡ് ദി ലോസ്റ്റ് സഫാരി. പിന്നീട് ഒന്നിന് പിറകെ ഒന്നായി മറ്റ് ചിത്രങ്ങളും ടാർസനെ തീയേറ്ററുകളിൽ എത്തിച്ചു.
ജീൻ പൊള്ളൽ, ജെയിംസ് പിയേഴ്‌സ്, ബസ്റ്റർ ക്രാബ്, ഹെർമ്മൻ ബ്രിക്‌സ്, ഗ്ലാൻ മോറിസ് എന്നിവരടക്കം ഏതാണ്ട് 21 നടന്മാർ ടാർസനെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ഇതിൽ ജെയിംസ് പിയേഴ്‌സ് പിന്നീട് ടാർസൻ സൃഷ്ടാവ് എഡ്ഗാർ റൈസ് ബറോസിന്റെ മകളെ വിവാഹം ചെയ്തു.
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ടാർസൺ ചിത്രം 'ദി ലെജൻഡ് ഓഫ് ടാർസൻ' ഡേവിഡ് യേറ്റ്‌സ് സംവിധാനം നിർവഹിച്ച് വാർണർ ബ്രദേഴ്‌സ് നിർമിച്ച ചിത്രം 2016 ജൂലൈ ഒന്നിന് ലോകമെങ്ങും പുറത്തിറങ്ങി. ഇതിൽ ടാർസന്റെ വേഷം അഭിനയിച്ചത് അലക്‌സാണ്ടർ സ്‌കാർഗേഡ് ആയിരുന്നു. ഗാർഡ്, സാമുവൽ എൽ. ജാക്‌സൺ, മാർഗോട്ട് റോബി, ഡിജിമോൻ ഹൗൺസോ, ജിം ബ്രോഡ്‌ബെന്റ്, ക്രിസ്റ്റോഫ് വാൾട്ട്‌സ് എന്നിവരും മികച്ച അഭിനയമാണ് ആ ചിത്രത്തിൽ കാഴ്ചവച്ചത്.
നോവലുകളും ചിത്രകഥകളും സിനിമകളും മാത്രമല്ല ടെലിവിഷൻ പരമ്പരകളും റേഡിയോ പരിപാടികളും ആനിമേഷൻ കാർട്ടൂണുകളും നാടകങ്ങളും ടാർസൻ എന്ന ഉരുക്കു മനുഷ്യന് അനശ്വരത ചാർത്തി കൊടുത്തു.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്