ടൊറന്റോ: ഇറാന്‍ യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികളും കടുത്ത യു.എസ് താരിഫ് ഭീഷണികളും നിലനില്‍ക്കുമ്പോഴും, കനേഡിയന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ പ്രതിരോധ ശേഷി പ്രകടിപ്പിക്കുന്നതായി പ്രമുഖ ബാങ്കിങ് മേധാവികള്‍. രാജ്യത്തെ മുന്‍നിര ബാങ്കുകളായ റോയല്‍ ബാങ്ക് ഓഫ് കാനഡ, ടൊറന്റോ-ഡൊമിനിയന്‍ ബാങ്ക് എന്നിവയുടെ രണ്ടാം പാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബാങ്ക് അധികൃതര്‍ ഈ വിലയിരുത്തല്‍ നടത്തിയത്.
അനലിസ്റ്റുകള്‍ പ്രവചിച്ചതിനേക്കാള്‍ മികച്ച ലാഭമാണ് ഈ പാദത്തില്‍ ബാങ്കുകള്‍ സ്വന്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മന്ദഗതി തുടരുമ്പോഴും രാജ്യത്തെ ഉപയോക്താക്കള്‍ ചെലവഴിക്കലിനും സമ്പാദ്യത്തിനും ഒരേപോലെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ആര്‍ബിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് മക്കേ വ്യക്തമാക്കി. യു.എസ് താരിഫ് നയങ്ങള്‍ കാനഡയുടെ ചില കയറ്റുമതി-നിര്‍മാണ മേഖലകളെ ബാധിച്ചിട്ടുണ്ടെങ്കിലും, അത് രാജ്യത്തിന്റെ പൊതു സമ്പദ്വ്യവസ്ഥയെ തളര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയിലെ ഊര്‍ജ്ജ പദ്ധതികള്‍ വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വരും ദിവസങ്ങളില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ.
വരുമാനത്തില്‍ ഇടിവ് വരാതിരിക്കാന്‍ ബാങ്കുകള്‍ മുന്‍കൂട്ടി കരുതിവെക്കുന്ന തുകയായ 'പ്രൊവിഷന്‍ ഫോര്‍ ക്രെഡിറ്റ് ലോസസ്' ഈ പാദത്തില്‍ ഗണ്യമായി കുറഞ്ഞതാണ് ബാങ്കുകള്‍ക്ക് തുണയായത്.
കനേഡിയന്‍ ബാങ്കുകളുടെ രണ്ടാം പാദ (Q2) സാമ്പത്തിക പ്രകടനം ഒറ്റ നോട്ടത്തില്‍:
ആര്‍.ബി.സി (RBC): കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ദ്ധനവോടെ 5.5 ബില്യണ്‍ ഡോളര്‍ അറ്റാദായം സ്വന്തമാക്കി. വിപണി പ്രതീക്ഷിച്ച 3.80 ഡോളറിന് മുകളില്‍ 3.90 ഡോളര്‍ അഡ്ജസ്റ്റഡ് ഇ.പി.എസ് രേഖപ്പെടുത്തി. ബാങ്കിന്റെ പി.സി.എല്‍ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ 1.4 ബില്യണ്‍ ഡോളരില്‍ നിന്നും 912 മില്യണ്‍ ഡോളറായി കുറഞ്ഞു.
ടി.ഡി ബാങ്ക് (TD): ഈ പാദത്തില്‍ 4.3 ബില്യണ്‍ ഡോളര്‍ അറ്റാദായം നേടി. അനലിസ്റ്റുകള്‍ കണക്കുകൂട്ടിയ 2.26 ഡോളര്‍ മറികടന്ന് 2.38 ഡോളര്‍ അഡ്ജസ്റ്റഡ് ഇ.പി.എസ് കൈവരിക്കാന്‍ ബാങ്കിനായി. പി.സി.എല്‍ ഇനത്തില്‍ കഴിഞ്ഞ പാദത്തിലെ 1.03 ബില്യണ്‍ ഡോളറില്‍ നിന്നും ഒരു ബില്യണ്‍ ഡോളറായി കുറവ് വരുത്താനും ടി.ഡി ബാങ്കിന് സാധിച്ചു.
പലിശ നിരക്കിലെ കുറവ്, ശമ്പള വര്‍ദ്ധനവ്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവയാണ് കനേഡിയന്‍ ഉപയോക്താക്കളെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് പിടിച്ചുനിര്‍ത്തുന്നതെന്ന് ടിഡി ചീഫ് റിസ്‌ക് ഓഫീസര്‍ അജായ് ബംബാവാലെ ചൂണ്ടിക്കാട്ടി. എങ്കിലും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളും യു.എസിന്റെ സെക്ഷന്‍ 232 പ്രകാരമുള്ള വ്യാപാര നിയന്ത്രണങ്ങളും സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികളെ നേരിടാന്‍ ബാങ്കുകള്‍ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. പ്രതിസന്ധികള്‍ നേരിടാനായി ടിഡി ബാങ്ക് മാത്രം 500 മില്യണ്‍ ഡോളറോളം കരുതല്‍ ധനമായി മാറ്റിവെച്ചിട്ടുണ്ട്.
വിപണിയിലെ അനിശ്ചിതാവസ്ഥകള്‍ക്കിടയിലും കാനഡയിലെ 'ബിഗ് സിക്‌സ്' ബാങ്കുകള്‍ കൈവരിച്ച ഈ നേട്ടം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ വ്യക്തമായ സൂചനയായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
