ഒട്ടാവ: കാനഡയിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് കാനഡ തങ്ങളുടെ പരമ്പരാഗത ശൈലി മാറ്റി പലിശ നിരക്കുകളുടെ ഭാവി പ്രവചനങ്ങള്‍ പരസ്യമാക്കണമെന്ന് സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശം. പ്രമുഖ കനേഡിയന്‍ തിങ്ക് ടാങ്കായ സി.ഡി ഹോവ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ധരാണ് കേന്ദ്ര ബാങ്കിന്റെ കമ്മ്യൂണിക്കേഷന്‍ രീതികളില്‍ വലിയ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
വിലക്കയറ്റം നിയന്ത്രിക്കാന്‍ ബാങ്ക് സ്വീകരിക്കുന്ന സങ്കീര്‍ണ്ണമായ സാമ്പത്തിക മാനദണ്ഡങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ലെന്നും ഇത് ജനങ്ങളും ബാങ്കും തമ്മിലുള്ള ആശയ വിനിമയത്തില്‍ വലിയ അകലം സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ബാങ്ക് ഓഫ് കാനഡ വരും മാസങ്ങളിലെ പലിശ നിരക്കുകളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കാറില്ല. എന്നാല്‍ അടുത്ത 6 മുതല്‍ 8 ക്വാര്‍ട്ടറുകള്‍ക്കുള്ളില്‍ പലിശ നിരക്കുകളില്‍ എന്ത് മാറ്റമുണ്ടാകുമെന്ന് ബാങ്ക് മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്ന് സാമ്പത്തിക വിദഗ്ധനായ സ്റ്റീവ് ആംബ്ലര്‍ വ്യക്തമാക്കുന്നു.
സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിലവില്‍ ഈ രീതി വിജയകരമായി പിന്തുടരുന്നുണ്ട്. ഇന്ധനം, ഭക്ഷണം തുടങ്ങിയ അസ്ഥിരമായ ഘടകങ്ങളെ ഒഴിവാക്കി കണക്കാക്കുന്ന കോര്‍ ഇന്‍ഫ്‌ലേഷന്‍ അടിസ്ഥാനമാക്കിയാണ് ബാങ്ക് പലപ്പോഴും സംസാരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാനഡയിലെ കോര്‍ ഇന്‍ഫ്‌ലേഷന്‍ ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തില്‍ എത്തിയെങ്കിലും, സാധാരണക്കാരുടെ ജീവിതച്ചെലവ് ഇനിയും കുറഞ്ഞിട്ടില്ല. ജനങ്ങളുടെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നത് ഹെഡ്ലൈന്‍ ഇന്‍ഫ്‌ലേഷന്‍ ആണ്.
മെയ് മാസത്തില്‍ കാനഡയിലെ ഗ്യാസ് വിലയില്‍ 33 ശതമാനവും പലചരക്ക് സാധനങ്ങളുടെ വിലയില്‍ 4.3 ശതമാനവും വര്‍ദ്ധനവുണ്ടായതോടെ മൊത്തം വിലക്കയറ്റ നിരക്ക് 3.2 ശതമാനമായി ഉയര്‍ന്നിരുന്നു. അതിനാല്‍, ബാങ്ക് തങ്ങളുടെ കമ്മ്യൂണിക്കേഷന്‍ ഹെഡ്ലൈന്‍ ഇന്‍ഫ്‌ലേഷനിലേക്ക് മാറ്റണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. പലിശ നിരക്കുകളുടെ ഭാവി പ്രവചിക്കുന്നത് ബാങ്കിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്ക ചിലര്‍ക്കുണ്ട്. എന്നാല്‍ വ്യക്തമായ കമ്മ്യൂണിക്കേഷനിലൂടെ ഇത് പരിഹരിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രഖ്യാപിക്കുന്നത് ഒരു ഉറപ്പല്ല, മറിച്ച് നിലവിലെ സാഹചര്യങ്ങള്‍ വെച്ചുള്ള പ്രവചനം മാത്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ മതിയാകും. ബാങ്ക് ഓഫ് കാനഡ അടുത്തിടെ പുറത്തുവിട്ട സ്വന്തം റിപ്പോര്‍ട്ടിലും കോര്‍ ഇന്‍ഫ്‌ലേഷന്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം ശരിവെച്ചിരുന്നു.
വിവിധ നഗരങ്ങളിലായി നടത്തിയ സര്‍വേകളില്‍ ഭൂരിഭാഗം കനേഡിയന്‍മാരും ഔദ്യോഗിക വിലക്കയറ്റ സൂചികകള്‍ തങ്ങളുടെ ജീവിതച്ചെലവുമായി ഒത്തുപോകുന്നില്ലെന്ന ആശങ്കയാണ് പങ്കുവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
