എന്റെ ആദ്യ ഗ്രനേഡ് പരിശീലനം: നേതൃത്വത്തിന്റെയും വിശ്വാസത്തിന്റെയും പാഠങ്ങൾ

FEBRUARY 18, 2026, 11:53 AM

വർഷം 1983. ഞാനന്ന് ഒരു യുവ സെക്കൻഡ് ലഫ്റ്റനന്റ് ആണ്. ഞങ്ങളുടെ റെജിമെന്റ് - 75 മീഡിയം റെജിമെന്റ് (ബസന്തർ നദി) - രാജസ്ഥാനിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ വിന്യസിക്കപ്പെട്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ ആണവ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ച അതേ മണൽപ്പരപ്പ്. ഞങ്ങളുടെ വാർഷിക പീരങ്കി പരിശീലനത്തിനായി (Practice Camp) അവിടെ എത്തിയതായിരുന്നു ഞങ്ങൾ.

പരിശീലനം അവസാനിച്ചപ്പോൾ, എന്റെ സാങ്കേതിക വിജ്ഞാനം മാത്രമല്ല, നേതൃപാടവവും ആത്മവിശ്വാസം പകരാനുള്ള കഴിവും പരീക്ഷിക്കുന്ന ഒരു ദൗത്യം കമാൻഡിംഗ് ഓഫീസർ കേണൽ മഹാവീർ സിംഗ് എന്നെ ഏൽപ്പിച്ചു. ഇരുപത് സൈനികർക്കായി - അവരിൽ ഭൂരിഭാഗവും പുതിയതായി ചേർന്നവരായിരുന്നു - ഗ്രനേഡ് എറിയുന്നതിൽ പരിശീലനം നൽകുക. രണ്ട് ഹവിൽദാർമാർ - ഹവിൽദാർ എം. ശ്രീധരൻ, ഹവിൽദാർ എൻ.ടി. മാത്യു - എന്നെ സഹായിക്കാനുണ്ടായിരുന്നു. 60 ഹൈഎക്‌സ്‌പ്ലോസീവ് (HE) ഗ്രനേഡ് നമ്പർ 36 ആണ് ഞങ്ങൾക്ക് അനുവദിച്ചത്.

മുന്നിൽ നിൽക്കുന്ന ആ യുവസൈനികരെ ഞാൻ നോക്കി. അവരുടെ മുഖത്ത് നിശബ്ദമായ ഭയം നിഴലിച്ചിരുന്നു. അജ്ഞാതമായ ഒന്നിനോടുള്ള പേടി. റെജിമെന്റിലെ കഥകളിൽ ഗ്രനേഡ് ഒരു ഭീകരരൂപിയായി മാറിയിരുന്നു. അതിന്റെ പ്രവചനാതീതമായ സ്വഭാവത്തെക്കുറിച്ചും എറിയുന്നവനെത്തന്നെ തകർക്കാൻ കഴിയുന്ന നാശനഷ്ടങ്ങളെക്കുറിച്ചും പല കഥകളും പ്രചരിച്ചിരുന്നു.

vachakam
vachakam
vachakam

എന്റെ ആദ്യത്തെ പോരാട്ടം ശത്രുവിനോടായിരുന്നില്ല, മറിച്ച് ആ ഭയത്തോടായിരുന്നു. അക്കാദമിയിൽ വെച്ച് ആദ്യമായി ഒരു ലൈവ് ഗ്രനേഡ് കൈകാര്യം ചെയ്തപ്പോൾ എനിക്കുണ്ടായ വികാരങ്ങൾ എന്റെ ഉള്ളിൽ തിരതല്ലി. ദിവസാവസാനം ഈ ഭയം ഈ സൈനികരുടെ മനസ്സിൽ ബാക്കിയുണ്ടെങ്കിൽ, ഞാൻ എന്റെ ദൗത്യത്തിൽ പരാജയപ്പെട്ടു എന്ന് എനിക്ക് ഉറപ്പായിരുന്നു.

വില്യം മിൽസിന്റെ ആയുധം

ഞങ്ങൾ ഉപയോഗിച്ചിരുന്ന ആയുധം ഔദ്യോഗികമായി ഗ്രനേഡ് നമ്പർ 36 എന്നാണ് അറിയപ്പെടുന്നത്. 1915ൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലുള്ള മിൽസ് മ്യുണിഷൻ ഫാക്ടറിയിൽ വില്യം മിൽസ് പേറ്റന്റ് എടുത്തു നിർമ്മിച്ച മിൽസ് ബോംബിന്റെ നേരിട്ടുള്ള പിൻഗാമിയാണിത്. കൈതച്ചക്കയുടെ ആകൃതിയിലുള്ള ഇതിന്റെ വാർപ്പിരുമ്പ്  (Cast Iron) ബോഡിയിലെ വരകൾ പലരും വിശ്വസിക്കുന്നത് പോലെ പൊട്ടിത്തെറിക്കുമ്പോൾ ചില്ലുകൾ തെറിക്കാനല്ല, മറിച്ച് കൈപ്പിടിയിൽ ഉറച്ചിരിക്കുവാനാണ്.

vachakam
vachakam
vachakam

ഇതിന്റെ വാട്ടർപ്രൂഫ് വകഭേദമായ 36M, രണ്ട് ലോകമഹായുദ്ധങ്ങളിലും ബ്രിട്ടീഷ് സൈന്യം ഉപയോഗിച്ചിരുന്നു. അന്ന് ഇന്ത്യൻ സൈന്യവും ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്നു. പരിശീലനത്തിന് മുൻപ് ഗ്രനേഡിന്റെ പ്രവർത്തനസിദ്ധാന്തം പഠിക്കുന്നത് എപ്പോഴും നല്ലതാണ് – ഞാൻ ആരംഭിച്ചു.

ഇതൊരു ഹൈഎക്‌സ്‌പ്ലോസീവ്, ആൾനാശിനി (Anti-Personnel) ആയുധമാണ്. ഇത് കൈകൊണ്ട് എറിയുകയോ റൈഫിൾ ഉപയോഗിച്ച് തൊടുത്തുവിടുകയോ ചെയ്യാം. ഇതിലെ സ്‌ട്രൈക്കർ ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് ഉറപ്പിച്ച ലിവർ കൊണ്ടാണ് തടഞ്ഞുനിർത്തുന്നത്. പിൻ വലിച്ച ശേഷം ലിവർ വിടുമ്പോൾ, സ്പ്രിംഗ് ഘടിപ്പിച്ച സ്‌ട്രൈക്കർ ഫ്യൂസിന് തീ കൊളുത്തും. ഈ തീ കത്തി ഗ്രനേഡിനെ പൊട്ടിക്കുവാൻ ആദ്യം ഇത് ഏഴ് സെക്കൻഡ് ആയിരുന്നു.

എന്നാൽ 1940ലെ ബാറ്റിൽ ഓഫ് ഫ്രാൻസിൽ ഇത് അപകടകരമാണെന്ന് തെളിഞ്ഞു - ശത്രുക്കൾക്ക് രക്ഷപ്പെടാനോ അല്ലെങ്കിൽ അത് തിരിച്ച് എറിയാനോ സമയം ലഭിച്ചിരുന്നു. പിന്നീട് അത് നാല് സെക്കൻഡായി കുറച്ചു. ആ നാല് സെക്കൻഡുകളാണ് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദൂരം; ഒരു സാധാരണ സൈനികനെ പോരാളിയാക്കി മാറ്റുന്ന നാല് സെക്കൻഡുകൾ.

vachakam
vachakam
vachakam

ഭയം പൊതിഞ്ഞ ലോഹക്കഷ്ണം

ഞാൻ അടിസ്ഥാന കാര്യങ്ങളിൽ നിന്ന് തുടങ്ങി. വളരെ ശാന്തനായി അതിന്റെ പ്രവർത്തനം വിശദീകരിച്ചു: ലിവർ അമർത്തിപ്പിടിക്കുക, മറു കൈകൊണ്ട് പിൻ വലിക്കുക, എറിയുക. കൈ വിടുമ്പോൾ ഫ്യൂസ് കത്തുന്നു. നാല് സെക്കൻഡ്. പൊട്ടിത്തെറി. പിന്നെ ചോദ്യങ്ങളായി. ഒരു സൈനികൻ ആകാംക്ഷയോടെ ചോദിച്ചു, സാർ, സിനിമകളിൽ അവർ പല്ല് കൊണ്ട് പിൻ വലിക്കുന്നത് കാണാറുണ്ടല്ലോ, അത് ശരിയാണോ?

അല്ല, ഞാൻ പറഞ്ഞു. വിരലുകൾ കൊണ്ട് വേണം വലിക്കാൻ. നിങ്ങളുടെ പല്ലുകൾ ആയുധങ്ങളല്ല. പിന്നെ ഓർക്കുക, പിൻ വലിച്ചാലും പരിഭ്രമിക്കേണ്ടതില്ല. സേഫ്റ്റി ലിവർ നിങ്ങളുടെ കൈപ്പിടിയിൽ അമർന്നിരിക്കുന്നിടത്തോളം അത് സുരക്ഷിതമാണ്.ശബ്ദമിടറിക്കൊണ്ട് മറ്റൊരാൾ ചോദിച്ചു: സാർ,  ഗ്രനേഡ് അബദ്ധത്തിൽ താഴെ വീണാൽ എന്ത് സംഭവിക്കും?

കയ്യിലുണ്ടായിരുന്ന ഗ്രനേഡിലേക്ക് ഞാൻ നോക്കി. ലിവർ അമർന്നിരിപ്പുണ്ട്, പിൻ അതിന്റെ സ്ഥാനത്തു തന്നെ. ഞാൻ അത് ശക്തിയായി മണലിലേക്ക് വലിച്ചെറിഞ്ഞു. ഒന്നും സംഭവിക്കില്ല, ഞാൻ പറഞ്ഞു. അവിടെ വലിയൊരു നിശബ്ദത പടർന്നു. അതൊരു മന്ത്രവിദ്യയല്ലെന്നും മറിച്ച് കൃത്യമായ യന്ത്രപ്രവർത്തനമാണെന്നും അവർക്ക് ബോധ്യപ്പെട്ടു. അതൊരു പരിശീലനമായിരുന്നു, അതിലുപരി അതൊരു വിശ്വാസമായിരുന്നു.

പരിശീലനം: കല്ലിൽ നിന്ന് ഉരുക്കിലേക്ക്

ഞങ്ങൾ കല്ലുകൾ ഉപയോഗിച്ച് പരിശീലനം തുടങ്ങി - ഏകദേശം ഗ്രനേഡിന്റെ വലുപ്പവും ഭാരവുമുള്ള കല്ലുകൾ. ഡ്രിൽ ഗ്രനേഡുകൾ ഇല്ലാത്തതിനാൽ ഞങ്ങൾ കല്ലുകളെ ആശ്രയിച്ചു. ക്രിക്കറ്റിലെ ഓവർ ആം ബൗളറെപ്പോലെ കൈ പിന്നിൽ നിന്ന് നേരെയാക്കി എറിയാൻ അവർ പഠിച്ചു. ദൂരത്തേക്കാൾ ഉപരി കൃത്യതയ്ക്കാണ് പ്രാധാന്യം നൽകിയത്.

ഞാൻ അവർക്ക് ഘട്ടം ഘട്ടമായുള്ള രീതി പഠിപ്പിച്ചു കൊടുത്തു:

1. ഗ്രനേഡ് വലതു കൈയ്യിൽ പിടിക്കുക, ലിവർ വിരലുകൾക്ക് താഴെയും തള്ളവിരൽ സ്‌ക്രൂവിന് താഴെയും വരണം.

2. ഇടത് കൈ സേഫ്റ്റി പിന്നിന്റെ വളയത്തിൽ ഇടുക. ലക്ഷ്യത്തിന് നേരെ തിരിഞ്ഞു നിൽക്കുക.

3. പിൻ താഴേക്കും പിന്നിലേക്കും വലിക്കുക. അത് പൂർണ്ണമായും ഊരി എന്ന് ഉറപ്പാക്കുക.

4. ആ പിൻ കളയരുത്, കണക്ക് ബോധിപ്പിക്കാൻ ഹവിൽദാറിന് നൽകുക.

5. ലക്ഷ്യത്തിൽ കണ്ണുനട്ടു നിൽക്കുക.

6. കൈ പിന്നിലേക്ക് കൊണ്ടുപോയി, നേരെ മുകളിലൂടെ ഉയർത്തി എറിയുക.

7. അത് എവിടെ വീഴുന്നു എന്ന് നോക്കുക, ഉടൻ തന്നെ നിലത്തു കിടക്കുക.

മാറ്റം

ലൈവ് ഗ്രനേഡ് എറിയേണ്ട സമയം വന്നപ്പോൾ അവരുടെ മുഖത്ത് വീണ്ടും ഭയം നിഴലിച്ചു. ആദ്യം എറിയാൻ തയ്യാറുള്ളവർ ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. രണ്ട് കൈകൾ പെട്ടെന്ന് ഉയർന്നു, മൂന്നാമതൊരാൾ മടിച്ചു മടിച്ചു കൈ പൊക്കി. മോശമില്ല എന്ന് ഞാൻ സ്വയം പറഞ്ഞു. എങ്കിലും, ആദ്യം ഞാൻ തന്നെ ചെയ്യണമെന്ന് എനിക്ക് തോന്നി. ഞാൻ എറിഞ്ഞു. പിന്നെ ആ മൂന്ന് പേരും. അവർ എറിഞ്ഞു,

ഉടനെ താഴേക്ക് കുനിഞ്ഞു. ഞാൻ അവരെ പിടിച്ചെഴുന്നേൽപ്പിച്ചു, ആ ഗ്രനേഡ് എവിടെ വീണു എന്ന് നോക്കാൻ പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് കുനിഞ്ഞു, ഭൂമി കുലുങ്ങി.ആദ്യ റൗണ്ടിന് ശേഷം എല്ലാം മാറി. പേടി അപ്രത്യക്ഷമായി. രണ്ടാം റൗണ്ടിൽ അവർ കൂടുതൽ വിശ്വാസമുള്ളവരായി വരായി. മൂന്നാം റൗണ്ടായപ്പോഴേക്കും പേടി ആത്മവിശ്വാസത്തിന് വഴിമാറി. തങ്ങളെ ഭയപ്പെടുത്തിയ ആ ഭീകരരൂപിയെ അവർ കീഴടക്കിയിരുന്നു.

ഞാൻ പഠിച്ച പാഠം

നേതൃത്വം എന്നത് വെറും ഉത്തരവുകൾ നൽകലല്ല എന്ന് അന്ന് പൊഖ്‌റാനിൽ വെച്ച് ഞാൻ പഠിച്ചു. അത് നിങ്ങളുടെ സൈനികരോടൊപ്പം നിൽക്കലാണ്, ഒരേ ആയുധം ഏന്തുന്നതാണ്, ഒരേ അപകടത്തെ നേരിടുന്നതാണ്. നിസ്സാരമായ ചോദ്യങ്ങളെ പുച്ഛിക്കാതെയും അപകടകരമായ ചോദ്യങ്ങളെ ഭയക്കാതെയും നേരിടുന്നതാണ് നേതൃത്വം. എല്ലാത്തിനും മുൻപേ ഗ്രനേഡ് എറിയുന്നവനാകണം നേതാവ്. ആ ഇരുപത് സൈനികരുടെയും മറ്റുള്ളവരുടെയും അചഞ്ചലമായ വിശ്വാസം ഞാൻ നേടിയെടുത്തുവെന്ന് എനിക്ക് തോന്നി. സന്തോഷം കൊണ്ട് ഞാൻ എന്നെത്തന്നെ അഭിനന്ദിച്ചു.

പതിറ്റാണ്ടുകൾക്ക് ശേഷവും ആ ലോഹത്തിന്റെ ഭാരവും, നാല് സെക്കൻഡിലെ ആ തീപ്പൊരിയും, പൊട്ടിത്തെറിയുടെ ശബ്ദവും എന്റെ ഓർമ്മയിലുണ്ട്. പക്ഷേ അതിനേക്കാളേറെ, ഭയം നേരിടാവുന്നതേയുള്ളൂ എന്നും ആത്മവിശ്വാസം എന്നത് ഓരോ ചുവടിലൂടെയും നേടിയെടുക്കുന്നതാണെന്നും ഒരു ഉച്ചനേരം കൊണ്ട് പഠിച്ച ആ ഇരുപത് സൈനികരുടെ മുഖങ്ങളാണ് എന്റെ മനസ്സിൽ തെളിയുന്നത്.

റെജി കൊടുവത്ത്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam