മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും കാളകളുടെ കുതിപ്പ്. വ്യാഴാഴ്ച നിഫ്റ്റി50 304 പോയിന്റ് ഉയര്‍ന്ന് 25,549 ല്‍ എത്തി. ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സെന്‍സെക്‌സ് 1,003 പോയിന്റ് ഉയര്‍ന്ന് 83,759 ല്‍ ക്ലോസ് ചെയ്തു. 2024 ഒക്ടോബറിനുശേഷമുള്ള ഉയര്‍ന്ന നിലയാണിത്. സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 2.3% മാത്രം താഴെയാണ് ഇരു സൂചികകളും ഇപ്പോള്‍.
മെറ്റല്‍ ഓഹരികളും എണ്ണ-വാതക ഓഹരികളും ബാങ്കിംഗ്-ഫിനാന്‍ഷ്യല്‍ മേഖലയുമാണ് പുതിയ കുതിപ്പിന് ഊര്‍ജം പകര്‍ന്നത്. നിഫ്റ്റി മെറ്റല്‍ സൂചിക 2.31% ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വിലയിലെ കുത്തനെയുള്ള ഇടിവാണ് എണ്ണ കമ്പനികള്‍ക്ക് നേട്ടമായത്. നിഫ്റ്റി ഓയില്‍ & ഗ്യാസ് സൂചിക 1.86% ഉയര്‍ന്നു. ബ്രെയിന്‍ബീസ് സൊല്യൂഷന്‍സ് 17% ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. നിഫ്റ്റി 500 ലെ 71 ഓഹരികള്‍ 2% നും 5% നും ഇടയില്‍ നേട്ടമുണ്ടാക്കി.
ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടാതെ മുന്നോട്ടു പോകുന്നതും യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും വിപണിക്ക് അനുകൂലമായി. ഡോളര്‍ ദുര്‍ബലമായതാണ് ഇന്ത്യന്‍ വിപണിക്ക് നേട്ടമായ മറ്റൊരു സംഭവവികാസം.
ഈ മാസത്തില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ 5,670 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചെങ്കിലും 70000 കോടി രൂപയുടെ വാങ്ങല്‍ നടത്തിയ ആഭ്യന്തര നിക്ഷേപകര്‍ (ഡിഐഐ) വിപണിയെ കരുത്തോടെ മുന്നോട്ടു നയിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ ജൂണില്‍ ഇതുവരെ 36,000 കോടിയിലധികം രൂപ വിപണിയില്‍ നിക്ഷേപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്