അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനായി കൂറ്റന്‍ വെയര്‍ഹൗസുകള്‍ ഉപയോഗിക്കാനുള്ള 3800 കോടി ഡോളറിന്റെ വന്‍കിട പദ്ധതിയില്‍ നിന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പിന്മാറുകയാണ്. വ്യാപകമായ ജനകീയ പ്രതിഷേധങ്ങളും നിയമക്കുരുക്കുകളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചൂണ്ടിക്കാട്ടിയാണ് ഫെഡറല്‍ സര്‍ക്കാര്‍ ഈ നീക്കം ഉപേക്ഷിക്കുന്നത്. മുന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം കൊണ്ടുവന്ന പദ്ധതി പ്രകാരം രാജ്യത്തെ ഒരു കേന്ദ്രത്തില്‍ മാത്രം പതിനായിരത്തോളം പേരെ പാര്‍പ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
നിലവില്‍ സംസ്ഥാന, കൗണ്ടി ഭരണകൂടങ്ങളുടെ കീഴിലുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ തന്നെ കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ ഉപയോഗിക്കാനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി തീരുമാനിച്ചിരിക്കുന്നത്. ശരിയായ ആസൂത്രണമില്ലാതെ നടപ്പിലാക്കാന്‍ ശ്രമിച്ച വലിയൊരു പദ്ധതിയാണ് കടുത്ത ജനവിരുദ്ധ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ യുഎസ് ഭരണകൂടത്തിന് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്.
രഹസ്യ നീക്കവും പ്രാദേശിക പ്രതിഷേധവും
മുന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം അതീവ രഹസ്യമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെയര്‍ഹൗസുകള്‍ വാങ്ങിക്കൂട്ടിയത്. പലയിടങ്ങളിലും കെട്ടിടങ്ങള്‍ വാങ്ങിയ ശേഷമാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത് തന്നെ. ഇത് പ്രാദേശിക ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. രണ്ടായിരത്തിലധികം ആളുകളുള്ള കേന്ദ്രങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കുക പ്രായോഗികമായി കഠിനമാണെന്ന് ഒബാമ, ട്രംപ്, ബൈഡന്‍ ഭരണകൂടങ്ങളില്‍ ഐസിഇ ഉദ്യോഗസ്ഥയായിരുന്ന ക്ലെയര്‍ ട്രിക്ലര്‍ മക്‌നള്‍ട്ടി ചൂണ്ടിക്കാട്ടുന്നു. സാധാരണയായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിഇ, ഇത്തരം കൂറ്റന്‍ കേന്ദ്രങ്ങള്‍ സ്വന്തമായി നടത്താന്‍ തുനിഞ്ഞത് വലിയ അബദ്ധമാണെന്നും അവര്‍ വിലയിരുത്തി.
വെയര്‍ഹൗസുകള്‍ വില്‍ക്കാന്‍ തീരുമാനം
രാജ്യത്തെ 11 നഗരങ്ങളിലായി 107.4 കോടി ഡോളര്‍ ചെലവഴിച്ചാണ് ഫെഡറല്‍ സര്‍ക്കാര്‍ വെയര്‍ഹൗസുകള്‍ വാങ്ങിയത്. പദ്ധതി പാളിയതോടെ ഇതില്‍ ഏഴെണ്ണം വില്‍ക്കാനോ മറ്റ് ഫെഡറല്‍ ഏജന്‍സികള്‍ക്ക് കൈമാറാനോ ആണ് പുതിയ തീരുമാനം. മിഷിഗണ്‍ സംസ്ഥാനവും ഡെട്രോയിറ്റ് നഗരപ്രാന്തത്തിലുള്ളവരും നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് റോമുലസില്‍ വാങ്ങിയ വെയര്‍ഹൗസ് വില്‍ക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 2,49,000 ചതുരശ്രയടിയുള്ള ഈ കെട്ടിടം തടങ്കല്‍ കേന്ദ്രമാക്കാനുള്ള നീക്കം ക്രൂരവും അനാവശ്യവുമായിരുന്നുവെന്ന് മിഷിഗണ്‍ അറ്റോര്‍ണി ജനറല്‍ ഡാന നെസ്സല്‍ പറഞ്ഞു. ജോര്‍ജിയയിലെ സോഷ്യല്‍ സര്‍ക്കിള്‍, എല്‍ പാസോയുടെ പ്രാന്തപ്രദേശമായ സൊകോറോ എന്നിവിടങ്ങളിലെ പദ്ധതികളും ഉപേക്ഷിച്ചതായി പ്രാദേശിക ഭരണകൂടങ്ങള്‍ വ്യക്തമാക്കി.
സാമ്പത്തിക ക്രമക്കേടുകളും ആഭ്യന്തര ഓഡിറ്റും
വെയര്‍ഹൗസുകള്‍ വാങ്ങിയതില്‍ വലിയ സാമ്പത്തിക അഴിമതി നടന്നതായും ആരോപണങ്ങളുണ്ട്. നികുതി രേഖകളിലുള്ളതിനേക്കാള്‍ ഇരട്ടി തുക നല്‍കിയാണ് ന്യൂജഴ്‌സിയിലെ കെട്ടിടം വാങ്ങിയത്. അതേസമയം ജോര്‍ജിയയിലെ സോഷ്യല്‍ സര്‍ക്കിളിലുള്ള കെട്ടിടത്തിന് വിപണി വിലയേക്കാള്‍ അഞ്ചിരട്ടി തുകയാണ് ഫെഡറല്‍ സര്‍ക്കാര്‍ നല്‍കിയത്. ഇത് വകുപ്പുതലത്തില്‍ വലിയ ആഭ്യന്തര ഓഡിറ്റിന് കാരണമായി. 14.54 കോടി ഡോളര്‍ നല്‍കി വാങ്ങിയ സാള്‍ട്ട് ലേക്ക് സിറ്റിയിലെ വെയര്‍ഹൗസാണ് കൂട്ടത്തില്‍ ഏറ്റവും വിലയേറിയത്. ഈ കെട്ടിടവും വില്‍ക്കാന്‍ തീരുമാനിച്ചവയുടെ പട്ടികയിലുണ്ട്. റോമുലസ്, ന്യൂജഴ്‌സി എന്നിവിടങ്ങളിലെ ഓരോന്നും ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലെ രണ്ട് വീതം കെട്ടിടങ്ങളുമാണ് നിലവില്‍ വില്‍ക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പുതിയ മാറ്റങ്ങളും
ക്രിസ്റ്റി നോയത്തെ പുറത്താക്കിയതിന് പിന്നാലെ ചുമതലയേറ്റ പുതിയ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ വെയര്‍ഹൗസുകള്‍ വാങ്ങുന്നത് നിര്‍ത്തിവെപ്പിച്ചു. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുന്‍പ് പ്ലംബിങ് ബിസിനസ് നടത്തിയിരുന്ന മുള്ളിന്‍, ഇത്തരം വലിയ കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണത്തിനും കുടിവെള്ള വിതരണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സാള്‍ട്ട് ലേക്ക് സിറ്റി ഉള്‍പ്പെടെയുള്ള വെയര്‍ഹൗസുകളില്‍ കുടിവെള്ളവും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ട്രക്കുകളില്‍ എത്തിക്കേണ്ടി വരുമെന്ന അവസ്ഥയായിരുന്നു. കുടിവെള്ളം ഉള്‍പ്പെടെയുള്ള പ്രാദേശിക വിഭവങ്ങളെ ഇത് ബാധിക്കുമെന്നതിനാലാണ് പദ്ധതിക്കെതിരെ നിരവധി ഫെഡറല്‍ ഹര്‍ജികള്‍ ഉണ്ടായത്.
നിലവില്‍ പല സംസ്ഥാനങ്ങളിലും പദ്ധതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സൊകോറോയില്‍ 8500 പേരെ പാര്‍പ്പിക്കുന്നതിന് പകരം, കുറച്ചുപേരെ മാത്രം പാര്‍പ്പിച്ച് ബാക്കി ഭാഗം ഓഫീസ് ആവശ്യങ്ങള്‍ക്കും പരിശീലനത്തിനുമായി ഐസിഇ കാമ്പസാക്കി മാറ്റും. പെന്‍സില്‍വാനിയയിലെ കെട്ടിടങ്ങള്‍ക്ക് കുടിവെള്ള, മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മേരിലാന്‍ഡില്‍ കെട്ടിടം മാറ്റിയെടുക്കുന്നതിന് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.
മനുഷ്യരെ പാര്‍പ്പിക്കാന്‍ കഴിയാത്ത ഇത്തരം കൂറ്റന്‍ കെട്ടിടങ്ങള്‍ തുറക്കുന്നത് തടയാന്‍ നിയമപോരാട്ടം തുടരുമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
