വാഷിങ്ടണ്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാറുകള്‍ക്കും ട്രക്കുകള്‍ക്കും 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച (മെയ് 1, 2026) തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ഏകദേശം 15 ശതമാനമായിരുന്ന നികുതിയാണ് 25 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നത്. അടുത്ത ആഴ്ച മുതല്‍ താരീഫ് ചുമത്താനാണ് നീക്കം. കഴിഞ്ഞ വര്‍ഷം സ്‌കോട്ട്ലന്‍ഡിലെ ടേണ്‍ബെറിയില്‍ വെച്ച് ഉണ്ടാക്കിയ വ്യാപാര കരാര്‍ യൂറോപ്യന്‍ യൂണിയന്‍ പാലിക്കുന്നില്ല എന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. അമേരിക്കയില്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ വിദേശ കമ്പനികളെ നിര്‍ബന്ധിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് ഈ നികുതി ബാധകമാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ജര്‍മ്മനി പോലുള്ള രാജ്യങ്ങളിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളെ ഉദാഹരണത്തിന്
ബിഎംഡബ്ലിയു, മെഴ്സിഡസ്-ബെന്‍സ്, ഫോക്സ്വാഗണ്‍ എന്നി കമ്പനികളെ ഇത് വന്‍തോതില്‍ ബാധിക്കും. ഏകദേശം 500 ദശലക്ഷം മുതല്‍ 600 ദശലക്ഷം യൂറോ വരെ പ്രതിമാസം യൂറോപ്യന്‍ കമ്പനികള്‍ക്ക് അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം ട്രംപിന്റെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് ട്രേഡ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക കരാര്‍ ലംഘിക്കുകയാണെന്നും ഇതിന് തിരിച്ചടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.
ഇത് ആഗോള സാമ്പത്തിക രംഗത്ത്, പ്രത്യേകിച്ച് വാഹന വിപണിയില്‍ വലിയ അനിശ്ചിതത്വത്തിന് കാരണമാകും. ആഗോള വ്യാപാര രംഗത്തും വലിയൊരു തര്‍ക്കത്തിന് ഈ നീക്കം വഴിതെളിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
