വാഷിംഗ്ടൺ: അന്യഗ്രഹജീവികളെയും (Aliens) പറക്കും തളികകളെയും (UFO) സംബന്ധിച്ചുള്ള അമേരിക്കൻ ഗവൺമെന്റിന്റെ അതീവ രഹസ്യരേഖകൾ പരസ്യപ്പെടുത്താൻ ഉത്തരവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ പൊതുജനങ്ങൾക്കുള്ള വലിയ താൽപ്പര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.
പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്തിനോടും മറ്റ് ബന്ധപ്പെട്ട സർക്കാർ ഏജൻസികളോടും അന്യഗ്രഹജീവികൾ, ആകാശ പ്രതിഭാസങ്ങൾ (UAP) എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാനുള്ള നടപടികൾ ആരംഭിക്കാൻ നിർദ്ദേശിക്കുമെന്ന് ട്രംപ് പറഞ്ഞു.
"അങ്ങേയറ്റം സങ്കീർണ്ണവും എന്നാൽ താൽപ്പര്യജനകവുമായ ഈ വിഷയങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുവിടേണ്ടത് അത്യാവശ്യമാണ്. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ," ട്രംപ് തന്റെ കുറിപ്പിൽ കുറിച്ചു.
അന്യഗ്രഹജീവികളെക്കുറിച്ച് പരസ്യമായി സംസാരിച്ച മുൻ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെ ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചു. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ ഒബാമ തെറ്റായ രീതിയിൽ വെളിപ്പെടുത്തിയെന്നും ഇത് വലിയൊരു തെറ്റാണെന്നും ട്രംപ് ആരോപിച്ചു. ജോർജിയയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. രഹസ്യവിവരങ്ങൾ പുറത്തുവിടാൻ ഒബാമയ്ക്ക് അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ അന്യഗ്രഹജീവികൾ യാഥാർത്ഥ്യമാണോ എന്ന ചോദ്യത്തിന് ഒബാമ മറുപടി നൽകിയിരുന്നു. "അവ യാഥാർത്ഥ്യമാണ്, പക്ഷേ ഞാൻ അവയെ നേരിട്ട് കണ്ടിട്ടില്ല. ഏരിയ 51-ൽ അവയെ ഒളിപ്പിച്ചിട്ടുണ്ടെന്ന വാർത്തകൾ ശരിയല്ല. അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവെക്കുന്ന രീതിയിലുള്ള വലിയൊരു ഗൂഢാലോചന ഇതിന് പിന്നിലില്ലെങ്കിൽ അങ്ങനെയൊരു രഹസ്യ കേന്ദ്രം ഉണ്ടാവാനിടയില്ല," എന്നായിരുന്നു ഒബാമയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
