വാഷിംഗ്ടണ്‍: അമേരിക്കയും കാനഡയും തമ്മില്‍ നിര്‍ണായകമായ താല്‍ക്കാലിക വ്യാപാര ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന വ്യാപാര തര്‍ക്കങ്ങള്‍ക്ക് വലിയൊരു പരിഹാരമാകുന്ന ഈ നീക്കം അമേരിക്കന്‍ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഒരുപോലെ ആശ്വാസമേകുമെന്ന് വാഷിംഗ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.
കാനഡയില്‍ നിന്നുള്ള 29 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നടപ്പിലാക്കാനിരുന്ന 50 ശതമാനം തീരുവ ട്രംപ് മൂന്ന് ദിവസത്തേക്ക് നീട്ടിവെച്ചു. ചര്‍ച്ചകളിലെ ഈ വലിയ പുരോഗതിയെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും സ്വാഗതം ചെയ്തു. കാനഡയുടെ മുന്‍ഗണനാ മേഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിന് കൂടുതല്‍ സ്ഥിരത നല്‍കാന്‍ പുതിയ ധാരണ വഴിവെക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
വാഷിംഗ്ടണില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് യു.എസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീറും കാനഡ-യു.എസ് ട്രേഡ് മന്ത്രി ഡൊമിനിക് ലെബ്ലാങ്കുമാണ് നേതൃത്വം നല്‍കിയത്. വ്യാപാര നിബന്ധനകള്‍ പുതുക്കുമ്പോഴും കാനഡയുടെ തദ്ദേശീയ ക്ഷീരമേഖലയ്ക്കുള്ള സപ്ലൈ മാനേജ്മെന്റ് പരിരക്ഷ പൂര്‍ണ്ണമായും നിലനിര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് സ്ഥിരീകരിച്ചു. എന്നാല്‍ കരാറിന്റെ അന്തിമ രേഖകള്‍ പുറത്തുവരാത്തതിനാല്‍ കനേഡിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും പ്രമുഖ തൊഴിലാളി സംഘടനകളും സൂക്ഷ്മമായ നിരീക്ഷണം തുടരുകയാണ്.
അലുമിനിയം, സ്റ്റീല്‍, വാഹനം, തടി തുടങ്ങിയ പ്രധാന വ്യവസായ മേഖലകളിന്മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ അധിക നികുതികള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാണ് കാനഡയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആവശ്യം. കരാറിന്റെ അന്തിമ അനുമതിക്കായി യു.എസ് കോണ്‍ഗ്രസിലും കനേഡിയന്‍ ഭരണകൂടത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
