വാഷിംഗ്ടണ്‍: ചരിത്രപ്രസിദ്ധമായ വാഷിംഗ്ടണ്‍ ഡി.സിയിലെ നഗര ദൃശ്യങ്ങളില്‍ സ്വന്തം ഒപ്പ് പതിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് മേല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഫെഡറല്‍ കോടതി. ലിങ്കണ്‍ മെമ്മോറിയലിനും അര്‍ലിംഗ്ടണ്‍ നാഷണല്‍ സെമിത്തേരിക്കും ഇടയിലുള്ള കൊളംബിയ ഐലന്‍ഡിലെ മെമ്മോറിയല്‍ സര്‍ക്കിളില്‍ ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്ന 250 അടി ഉയരമുള്ള കൂറ്റന്‍ വിജയകവാടം (Triumphal Arch) നിര്‍മ്മിക്കാനുള്ള ഭരണകൂടത്തിന്റെ ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ക്കാണ് യു.എസ് ജില്ലാ ജഡ്ജ് താനിയ ചുട്കന്‍ തടയിട്ടത്.
പദ്ധതി പ്രദേശത്ത് ഏതൊരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നതിന് കുറഞ്ഞത് 48 മണിക്കൂര്‍ മുന്‍പ് കോടതിയെ ഔദ്യോഗികമായി വിവരമറിയിക്കണമെന്നാണ് ജഡ്ജിയുടെ ഉത്തരവ്. ഭൂമിക്കടിയിലെ സാംസ്‌കാരിക-പുരാവസ്തു ശേഷിപ്പുകള്‍ പരിശോധിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ മൂന്നിന് യു.എസ് ഇന്റീരിയര്‍ സെക്രട്ടറി ഡഗ് ബര്‍ഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി നടത്തിയ പ്രഖ്യാപനമാണ് ഈ കേസില്‍ പെട്ടെന്നുള്ള കോടതി ഇടപെടലിന് വഴിവെച്ചത്.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വിജയ കവാടത്തിന്റെയും മിലിട്ടറി നിരീക്ഷണ കേന്ദ്രത്തിന്റെയും നിര്‍മ്മാണത്തിനായി പദ്ധതി പ്രദേശത്ത് മണ്ണെടുപ്പ് പ്രവൃത്തികള്‍ ആരംഭിക്കുമെന്നും, ഇത് അമേരിക്കന്‍ വാസ്തുവിദ്യാ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ നിര്‍മ്മിതികളില്‍ ഒന്നായിരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഇതോടെ ഭരണകൂടം കോടതി ഉത്തരവുകളെ മറികടന്ന് നേരിട്ട് നിര്‍മ്മാണത്തിലേക്ക് കടക്കുകയാണെന്ന് ആരോപിച്ച് ഹര്‍ജിക്കാര്‍ അടിയന്തരമായി കോടതിയെ സമീപിക്കുകയായിരുന്നു. പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പ്രദേശത്ത് 14 ദിവസത്തേക്ക് സമ്പൂര്‍ണ്ണ നിര്‍മ്മാണ നിരോധന ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
മൂന്ന് മുന്‍ സൈനികരും ഒരു ചരിത്രകാരനും ചേര്‍ന്ന് ഫെബ്രുവരിയിലാണ് ഈ പദ്ധതിക്കെതിരെ നിയമപോരാട്ടം ആരംഭിച്ചത്. അനുമതികളില്ലാതെ നടത്താന്‍ ശ്രമിക്കുന്ന ഈ നിര്‍മ്മാണം സൈനികരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അര്‍ലിംഗ്ടണ്‍ സെമിത്തേരിയുടെ ശാന്തതയെയും ലിങ്കണ്‍ മെമ്മോറിയലുമായുള്ള ചരിത്രപരമായ കാഴ്ചപ്പരിധിയെയും പാടെ തകര്‍ക്കുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കോടതിയിലെ വാദത്തിനിടെ, തങ്ങള്‍ ആരംഭിക്കുന്നത് യഥാര്‍ത്ഥ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളല്ലെന്നും, സെപ്റ്റംബര്‍ 21 നും ഒക്ടോബര്‍ 31 നും ഇടയില്‍ പുരാവസ്തു തെളിവുകള്‍ ശേഖരിക്കാനായി നാല് ചെറിയ നിരീക്ഷണ കുഴികള്‍ എടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഭരണകൂടം വ്യക്തമാക്കിയിരുന്നു.
എന്നിരുന്നാലും നാഷണല്‍ പാര്‍ക്ക് സര്‍വീസിന്റെ അന്തിമ അനുമതി ലഭിക്കാതെയും 14 ദിവസത്തെ മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയും യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കരുതെന്ന മുന്‍ ഉത്തരവ് കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു. വാഷിംഗ്ടണിലെ സാധാരണ കെട്ടിട നിയന്ത്രണ നിയമമനുസരിച്ച് 130 അടി മാത്രമാണ് പരമാവധി ഉയരപരിധി എന്നിരിക്കെ, അതിന്റെ ഇരട്ടിയോളം ഉയരത്തില്‍ പണിയുന്ന ഈ കൂറ്റന്‍ നിര്‍മ്മിതിക്ക് നാഷണല്‍ ക്യാപിറ്റല്‍ പ്ലാനിംഗ് കമ്മീഷന്റെ അന്തിമ അനുമതിയും ഇനിയും ലഭിക്കേണ്ടതുണ്ട്. നിയമപരമായ എല്ലാ അനുമതികളും പൂര്‍ത്തിയാകാതെയും നീതിന്യായ വ്യവസ്ഥയെ അറിയിക്കാതെയും ഏകപക്ഷീയമായി മുന്‍പോട്ട് പോകാന്‍ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് കോടതിയുടെ ഈ പുതിയ ഉത്തരവ് ഭരണകൂടത്തിന് നല്‍കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
