വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2027 ഈസ്റ്ററോടെ പദവി രാജിവെച്ച് ഒഴിഞ്ഞേക്കുമെന്ന് പ്രമുഖ ഡെമോക്രാറ്റിക് സ്ട്രാറ്റജിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ജെയിംസ് കാര്‍വില്‍. അദ്ദേഹം സഹഅവതാരകനായ പൊളിറ്റിക്‌സ് വാര്‍ റൂം പോഡ്കാസ്റ്റിലാണ് കാര്‍വിലിന്റെ ഈ നിര്‍ണായക പരാമര്‍ശം.
വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും, ഇതേത്തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളാകും രാജിയിലേക്ക് നയിക്കുകയെന്നും അദ്ദേഹം അവകാശപ്പെടുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെയുള്ള ജനവിധി ഞെട്ടിക്കുന്നതായിരിക്കുമെന്ന് കാര്‍വില്‍ പറയുന്നു. നിലവിലെ ഭരണത്തില്‍ ട്രംപ് ഇതിനകം തന്നെ വിരസത പ്രകടിപ്പിച്ചു തുടങ്ങിയതായും അദ്ദേഹം ആരോപിച്ചു. വരാന്‍ പോകുന്ന രാഷ്ട്രീയ തിരിച്ചടിയെക്കുറിച്ച് ട്രംപിന് കൃത്യമായ ധാരണയില്ല. കടുത്ത ജനവികാരം അദ്ദേഹത്തിനെതിരെ ഉണ്ടാകാന്‍ പോവുകയാണ്. 2027 ഈസ്റ്ററോടെ അദ്ദേഹം ഈ പദവിയില്‍ നിന്ന് സ്വയം നടന്നു നീങ്ങും. കാര്‍വില്‍ കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന് ഭരണം കൈമാറി, തനിക്കെതിരെയുള്ള നിയമ ടപടികളില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ മാപ്പ് സമ്പാദിക്കുക എന്ന തന്ത്രമാകും ട്രംപ് സ്വീകരിക്കുകയെന്നും കാര്‍വില്‍ വ്യക്തമാക്കി. ഇടക്കാല തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ ട്രംപ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ട്രംപ് തോല്‍വിയെ ഭയപ്പെടുന്നു എന്നായിരുന്നു പോഡ്കാസ്റ്റിലെ സഹഅവതാരകനായ അല്‍ ഹണ്ടിന്റെ മറുപടി. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരെ കടുത്ത അന്വേഷണങ്ങള്‍ ഉണ്ടാകുമെന്നും സബ്പീന അധികാരം ഉപയോഗിച്ച് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും ട്രംപ് ഭയപ്പെടുന്നുവെന്നും ഹണ്ട് ആരോപിച്ചു.
ജെയിംസ് കാര്‍വിലിന്റെ പ്രവചനത്തോട് കടുത്ത ഭാഷയിലാണ് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിള്‍ പ്രതികരിച്ചത്. കാര്‍വില്‍ ഒരു പരാജയമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കടുത്ത ട്രംപ് വിരോധംമൂലം അദ്ദേഹത്തിന്റെ വിവേകം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഫോക്‌സ് ന്യൂസ് ഡിജിറ്റലിനോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
