സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ആളുകൾക്ക് “ക്ലിനിക്കൽ അഡിക്ഷൻ” (മെഡിക്കൽ രീതിയിൽ സ്ഥിരീകരിച്ച ലഹരി) ഉണ്ടാകുമെന്ന ആശയത്തോട് താൻ യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി മെറ്റയുടെ ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസ്സേരി ലോസ്. ആഞ്ചലസിലെ നിർണായകമായ ഒരു കോടതിയിൽ നടക്കുന്ന കേസിനിടയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മൂലമുള്ള ദോഷങ്ങൾക്ക് കമ്പനികളെ ഉത്തരവാദികളാക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ “അഡിക്ഷൻ” എന്ന ചർച്ച പ്രധാന ഘടകമാണ്. ഈ കേസിൽ ഇപ്പോൾ മെറ്റയും ഗൂഗിളിന്റെ യൂട്യൂബും മാത്രമാണ് പ്രതികൾ. ടിക്‌ടോകും സ്നാപ്പും ഇതിനകം ഒത്തുതീർപ്പിലെത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഈ കേസിൽ പ്രധാനമായി ഉള്ളത് “KGM” എന്ന ആദ്യക്ഷരങ്ങളാൽ മാത്രം തിരിച്ചറിയപ്പെടുന്ന 20 വയസ്സുള്ള യുവതിയാണ്. അവരുടെ കേസ് ഭാവിയിൽ ആയിരക്കണക്കിന് സമാന കേസുകൾ എങ്ങനെ നീങ്ങും എന്ന് നിർണ്ണയിക്കാവുന്ന ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് മറ്റ് കേസുകൾക്ക് മാതൃകയാകുന്ന പരീക്ഷണ വിചാരണ എന്ന നിലയിലാണ് പരിഗണിക്കുന്നത്.
2018 മുതൽ ഇൻസ്റ്റഗ്രാമിന്റെ മേധാവിയായ മൊസ്സേരി, ക്ലിനിക്കൽ അഡിക്ഷനും “പ്രശ്നകരമായ ഉപയോഗവും” തമ്മിൽ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കി. മുമ്പ് ഒരു പോഡ്കാസ്റ്റിൽ സോഷ്യൽ മീഡിയ ഉപയോഗത്തെ “അഡിക്ഷൻ” എന്ന് വിളിച്ചിരുന്നെങ്കിലും, അത് സാധാരണയായി ആളുകൾ ഉപയോഗിക്കുന്ന ഒരു ലഘുവായ പ്രയോഗമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
താൻ മെഡിക്കൽ വിദഗ്ധനല്ലെന്നും, എന്നാൽ തന്റെ അടുത്തുള്ള ഒരാൾക്ക് ഗുരുതരമായ ക്ലിനിക്കൽ ലഹരി അനുഭവപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ മൊസ്സേരി, അതുകൊണ്ടാണ് വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നതെന്നും പറഞ്ഞു. “പ്രശ്നകരമായ ഉപയോഗം” എന്നത്, ആളുകൾ തങ്ങൾക്ക് സുഖകരമല്ലാത്തത്ര സമയം ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്ന സാഹചര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
“ദീർഘകാലത്തിൽ ആളുകളുടെ ക്ഷേമത്തിന് ദോഷകരമായ തീരുമാനങ്ങൾ എടുത്ത് കമ്പനി ലാഭം നേടുന്നത് നല്ലതല്ല,” എന്നും മൊസ്സേരി കൂട്ടിച്ചേർത്തു.
കോടതിയിൽ, ഇൻസ്റ്റഗ്രാമിലെ കോസ്മെറ്റിക് ഫിൽറ്ററുകൾ ആളുകളുടെ രൂപഭാവം മാറ്റി പ്ലാസ്റ്റിക് സർജറിയെ പ്രോത്സാഹിപ്പിക്കുന്നുവോ എന്ന ചർച്ചയും നടന്നു. “സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുമ്പോഴും അനാവശ്യ സെൻസർഷിപ്പ് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്” എന്നും അദ്ദേഹം പറഞ്ഞു.
ബോഡി ഷെയിമിങ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ, കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കൾ വികാരാധീനരായി പ്രതികരിച്ചതിനെ തുടർന്ന് ജഡ്ജി പൊതുജനങ്ങളോട് ശാന്തരാകാൻ നിർദേശിച്ചു. 2025 ജനുവരിയിൽ മെറ്റ മൂന്നാം കക്ഷി ഓഗ്മെന്റഡ് റിയാലിറ്റി ഫിൽറ്ററുകൾ അടച്ചുപൂട്ടിയിരുന്നു.
ക്രോസ് എക്സാമിനേഷനിൽ, ഇൻസ്റ്റഗ്രാം കൗമാരക്കാരിൽ നിന്ന് ലാഭം നേടാനാണ് ശ്രമിക്കുന്നതെന്ന ആരോപണം മെറ്റയുടെ അഭിഭാഷക സംഘം ചോദ്യം ചെയ്തു. കൗമാരക്കാരിൽ നിന്ന് കമ്പനി കുറഞ്ഞ വരുമാനമാണ് നേടുന്നതെന്നും, അവർ പരസ്യങ്ങളിൽ അധികം ഇടപെടാറില്ലെന്നും മൊസ്സേരി പറഞ്ഞു.
എന്നാൽ ചെറുപ്പത്തിൽ സോഷ്യൽ മീഡിയയിൽ ചേർന്നവർ ദീർഘകാലം പ്ലാറ്റ്ഫോമിൽ തുടരാൻ സാധ്യതയുണ്ടെന്ന പഠനങ്ങൾ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അടുത്ത ആഴ്ച മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് സാക്ഷ്യം പറയുമെന്ന് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം, ഗവേഷകർ സൃഷ്ടിച്ച കൗമാര അക്കൗണ്ടുകൾക്ക് പ്രായത്തിന് അനുയോജ്യമല്ലാത്ത ലൈംഗിക ഉള്ളടക്കവും സ്വയംപീഡനവുമായി ബന്ധപ്പെട്ട ഉള്ളടക്കവും ശുപാർശ ചെയ്തതായി കണ്ടെത്തി. ഇത് യുവാക്കളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ആത്മഹത്യാ ചിന്തകൾക്കും കാരണമാകാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. എന്നാൽ ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സുരക്ഷ ഉറപ്പാക്കാനുള്ള സ്വന്തം ശ്രമങ്ങളെ തെറ്റായി അവതരിപ്പിക്കുന്നതാണെന്നും മെറ്റ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
