വാഷിംഗ്ടണ്‍: യുഎസില്‍ ലക്ഷക്കണക്കിന് ഡോളറിന്റെ വന്‍ തട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് കടന്ന ഇന്ത്യന്‍ വംശജനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ 'മോസ്റ്റ് വാണ്ടഡ്'പട്ടികയില്‍ ഉള്‍പ്പെടുത്തി. യുഎസ് പൗരത്വമുള്ള മന്‍ജിത് സിങ് ബേഡിയെയാണ് എഫ്ബിഐ തിരയുന്നത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 1,50,000 ഡോളര്‍ (ഏകദേശം 1.25 കോടിയിലധികം രൂപ) പാരിതോഷികവും എഫ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ എഫ്ബിഐയുടെ ഈ പ്രത്യേക പട്ടികയിലുള്ള 12 പേരില്‍ ഒരാളാണ് ബേഡി.
വാഷിംഗ്ടണിലെ ടാക്കോമയില്‍ ഏഷ്യന്‍ ഗ്രോസറി സ്റ്റോര്‍ എന്ന പേരില്‍ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്ന ബേഡി, 2024 മാര്‍ച്ചിനും 2025 ജൂണിനുമിടയില്‍ 6,00,000 ഡോളറോളം തട്ടിയെടുത്തു എന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
സാധാരണക്കാര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനായി യുഎസ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിലെ ഇബിടി കാര്‍ഡുകള്‍ ദുരുപയോഗം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഗുണഭോക്താക്കള്‍ക്ക് കാര്‍ഡ് വഴി ഭക്ഷണ സാധനങ്ങള്‍ നല്‍കിയതായി വ്യാജരേഖ ചമയ്ക്കുകയും, എന്നാല്‍ സാധനങ്ങള്‍ക്ക് പകരം കാര്‍ഡ് സൈ്വപ്പ് ചെയ്ത് പണം നല്‍കി അതില്‍ പകുതി തുക ബേഡി സ്വന്തമാക്കുകയുമായിരുന്നു.
തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയെങ്കിലും, ഇയാള്‍ കാനഡ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്ന് എഫ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു. ബേഡിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
