ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കൊപ്പം; ഇന്ധന പ്രതിസന്ധി മറികടക്കാന്‍ ഊര്‍ജ കയറ്റുമതി കൂട്ടുമെന്ന് മാര്‍ക്കോ റൂബിയോ

MAY 22, 2026, 6:37 AM

വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ കന്നി ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം അടിവരയിട്ട് മാര്‍ക്കോ റൂബിയോ. ഇന്ത്യ യുഎസിന്റെ ഏറ്റവും മികച്ച സഖ്യകക്ഷിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയിലേക്കുള്ള ഊര്‍ജ കയറ്റുമതി വര്‍ധിപ്പിക്കാന്‍ തങ്ങള്‍ പൂര്‍ണ്ണ സജ്ജരാണെന്ന് വാഗ്ദാനം ചെയ്തു.

മിയാമിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും അമേരിക്കയും തമ്മില്‍ പൂര്‍ണ്ണ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് റൂബിയോ ഓര്‍മ്മിപ്പിച്ചു. ഇന്‍ഡോ-പസഫിക് മേഖലയിലെ ചൈനീസ് സ്വാധീനം ചെറുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ക്വാഡ് കൂട്ടായ്മയിലൂടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ യുഎസ് ആഗ്രഹിക്കുന്നു. സ്റ്റേറ്റ് സെക്രട്ടറിയായ ശേഷമുള്ള തന്റെ ആദ്യ ക്വാഡ് മന്ത്രിതല കൂടിക്കാഴ്ചയാണിത്. അതുകൊണ്ടുതന്നെ ഈ സന്ദര്‍ശനം ഏറെ സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ക്വാഡ് സഖ്യം കഴിഞ്ഞ കുറച്ചുകാലമായി പ്രതിരോധം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ മികച്ച സഹകരണമാണ് കാഴ്ചവെയ്ക്കുന്നത്.

വെനസ്വേലയും ഇന്ത്യയും തമ്മിലുള്ള വരാനിരിക്കുന്ന ചര്‍ച്ചകളെക്കുറിച്ചും റൂബിയോ സൂചന നല്‍കി. വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ വലിയ അവസരങ്ങളുണ്ടെന്നും ഇതിനകം തന്നെ ഊര്‍ജ മേഖലയിലെ ചര്‍ച്ചകള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങളും ആഗോള ഇന്ധന വിതരണത്തെ ബാധിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആഭ്യന്തര ഇന്ധനവില വര്‍ധന ഇന്ത്യയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ അമേരിക്ക എല്ലാവിധ സഹായവും നല്‍കും.

ഡൊണാള്‍ഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയതോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കാനാണ് വാഷിങ്റ്റണ്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ ഊഷ്മള ബന്ധം ഇതിന് ആക്കം കൂട്ടുന്നു. റഷ്യ-ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച സ്വതന്ത്ര നിലപാടുകളെ യുഎസ് അനുകൂലിച്ചിരുന്നു. പ്രതിരോധം, അത്യാധുനിക സാങ്കേതികവിദ്യ കൈമാറ്റം എന്നിവയ്ക്ക് പുറമെ ബഹിരാകാശ ഗവേഷണം, ഹരിത ഊര്‍ജം എന്നീ മേഖലകളില്‍ പുതിയ നിര്‍ണായക കരാറുകള്‍ ഈ സന്ദര്‍ശനത്തില്‍ ഒപ്പുവെച്ചേക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതികള്‍ ഇന്ത്യന്‍ വിപണിക്ക് പുതിയ വാണിജ്യ സാധ്യതകള്‍ തുറന്നേക്കാം. കൂടാതെ, യുഎസിലെ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ ഐടി മേഖലയെ എങ്ങനെ ബാധിക്കുമെന്നതും ഈ സന്ദര്‍ശനത്തില്‍ ചര്‍ച്ചാ വിഷയമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam