വാഷിംഗ്ടൺ: അമേരിക്കൻ ചരിത്രത്തിലെ നിർണ്ണായകമായ പല അന്വേഷണങ്ങൾക്കും നേതൃത്വം നൽകിയ മുൻ എഫ്.ബി.ഐ ഡയറക്ടറും സ്‌പെഷ്യൽ കൗൺസലുമായ റോബർട്ട് മുള്ളർ (81) അന്തരിച്ചു. വാഷിംഗ്ടണിലെ വസതിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. 2021 മുതൽ അദ്ദേഹം പാർക്കിൻസൺസ് രോഗബാധിതനായിരുന്നുവെന്ന് കുടുംബം അറിയിച്ചു.
അമേരിക്കൻ നിയമപാലന രംഗത്തെ അതികായനായിരുന്ന മുള്ളർ, 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായോ എന്നതിനെക്കുറിച്ച് അന്വേഷിച്ച സ്‌പെഷ്യൽ കൗൺസൽ എന്ന നിലയിലാണ് ലോകശ്രദ്ധ നേടിയത്. ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് നടന്ന ഈ അന്വേഷണം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.
എഫ്.ബി.ഐയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം (12 വർഷം) ഡയറക്ടർ പദവി അലങ്കരിച്ച രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. ജോർജ്ജ് ഡബ്ല്യു. ബുഷ്, ബരാക് ഒബാമ എന്നീ പ്രസിഡന്റുമാരുടെ കീഴിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.
2001 സെപ്തംബർ 11ലെ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ചുമതലയേറ്റ മുള്ളർ, എഫ്.ബി.ഐയെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഊന്നിയുള്ള ആധുനിക ഏജൻസിയായി മാറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.
വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം പർപ്പിൾ ഹാർട്ട്, ബ്രോൺസ് സ്റ്റാർ തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്.
മുള്ളറുടെ നിര്യാണത്തിൽ മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമയും ജോർജ്ജ് ഡബ്ല്യു. ബുഷും അനുശോചനം രേഖപ്പെടുത്തി. മുള്ളർ രാജ്യത്തിന് നൽകിയ അസാധാരണമായ സേവനങ്ങളെയും അദ്ദേഹത്തിന്റെ അചഞ്ചലമായ വ്യക്തിത്വത്തെയും അവർ സ്മരിച്ചു. എന്നാൽ, മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
നിയമത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും കഠിനാധ്വാനവും വഴി അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചാണ് റോബർട്ട് മുള്ളർ വിടവാങ്ങുന്നത്.
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
