ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ തോമാശ്ലീഹായുടെ തിരുനാൾ; കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടിന് ആവേശോജ്ജ്വല വരവേൽപ്പ്

JULY 5, 2026, 5:27 AM

ഡാലസ്: ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ സീറോ മലബാർ ഫൊറോനാ ദേവാലയമായ ഡാലസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായി തുടരുന്ന വിപുലമായ തിരുനാൾ ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കാൻ, മതാന്തര സംവാദ ഡികാസ്റ്ററിയുടെ വത്തിക്കാനിലെ പ്രിഫെക്ട് കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട് എത്തിയതോടെ ഇടവക ജനങ്ങൾക്ക് അത് ചരിത്രനിമിഷമായി.

കേരളത്തിൽ നിന്നും പ്രത്യേകിച്ച് സീറോ മലബാർ സഭയിൽ നിന്നും കേന്ദ്രമന്ത്രിസ്ഥാനത്തിന് തുല്യമായ ഉന്നത പദവിയിൽ ഒരാൾ ആദ്യമായിട്ടാണ് വത്തിക്കാനിൽ ഈ ശുശ്രൂഷ ചെയ്യുന്നത്.  

വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം; ദേവാലയത്തിൽ ചെണ്ടമേളത്തോടെ വരവേൽപ്പ് : ഡാളസിലെ വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും സ്വദേശത്തുനിന്നുള്ളവരും സഭാവിശ്വാസികളും ഉൾപ്പെടെ വൻ ജനസഞ്ചയമാണ് എത്തിച്ചേർന്നത്. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകന്നേൽ വിമാനത്താവളത്തിൽ നേരിട്ടെത്തി കർദ്ദിനാളിന് പൂച്ചെണ്ട് നൽകി സ്‌നേഹോഷ്മളമായി സ്വീകരിച്ചു.

vachakam
vachakam
vachakam



vachakam
vachakam
vachakam

തുടർന്ന് ശനിയാഴ്ച  (ജൂലൈ 4) വൈകിട്ട് 4.30ഓടെ ഡാലസ് ഫൊറോനാ ദേവാലയത്തിൽ അദ്ദേഹത്തിന് ഔദ്യോഗികമായി വൻ വരവേൽപ്പ് ഒരുക്കിയിരുന്നു. നൂറുകണക്കിന് ഇടവകാംഗങ്ങളും തിരുനാൾ പ്രസൂദേന്തിമാരും ചേർന്ന് കേരളീയ തനിമയിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് പിതാവിനെ വരവേറ്റത്.


ഫൊറോനാ വികാരി ഫാ. സിബി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ, മുൻ വികാരി ഫാ. ജോജി കണിയാംപടി, കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, സെന്റ് അൽഫോൻസാ അസിസ്റ്റന്റ് വികാരിയും, നോർത്ത് ഡാളസ് സെന്റ് മറിയം ത്രേസ്യാ മിഷൻ ഡയറക്ടറുമായ ഫാ. ജിമ്മി എടക്കളത്തൂർ, ഫാ. ജോർജ്ജ് വാണിയപ്പുരയ്ക്കൽ, ഫാ. ജെയ്‌സൺ സേവ്യർ പുന്നോലിക്കുന്നേൽ, വിവിധ സന്യാസിനി സമൂഹങ്ങളിലെ സിസ്റ്റർമാർ, കൈക്കാരന്മാർ എന്നിവർ ചേർന്ന് കർദ്ദിനാളിന് ബൊക്കെ നൽകി ദേവാലയത്തിലേക്ക് ആനയിച്ചു.

vachakam
vachakam
vachakam


ഇന്ത്യയ്ക്ക് പുറത്തു സ്ഥാപിക്കപ്പെട്ട ആദ്യ സീറോ മലബാർ ദേവാലയമെന്ന ചരിത്രപ്രസിദ്ധമായ മണ്ണിലേക്ക് പ്രവേശിച്ച പിതാവ്, അൾത്താരയ്ക്ക് മുന്നിൽ മുട്ടുകുത്തി ഏറെനേരം ഭക്തിപൂർവ്വം പ്രാർത്ഥിച്ചു.


തുടർന്ന് കർദ്ദിനാളിന്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ തിരുനാൾ കുർബാനയും നൊവേനയും നടന്നു. വിശുദ്ധ കുർബാനമധ്യേ നൽകിയ വചനസന്ദേശത്തിൽ, വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവാസലോകത്ത് സഭാ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. കുർബാനയ്ക്ക് ശേഷം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രൗഢഗംഭീരമായ തിരുനാൾ പ്രദക്ഷിണവും നടന്നു.


ഇന്ന് (ജൂലൈ 5, ഞായർ) വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ റാസക്കുർബാന നടക്കും.


തുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണവും രാത്രി എട്ട് മണിക്ക് ക്രിസ്ത്യൻ റാപ്പർ സംഗീത പരിപാടിയും അരങ്ങേറും. തിങ്കളാഴ്ച രാവിലെ നടക്കുന്ന കൊടിയിറക്കത്തോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

മാർട്ടിൻ വിലങ്ങോലിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam