ഷിക്കാഗോയെ നടുക്കി സ്വാതന്ത്ര്യദിനത്തിലെ ചോരക്കളി: പൊലീസുകാര്‍ക്ക് നേരെയും ആക്രമണം; രണ്ടു മരണം, 20-ലധികം പേര്‍ക്ക് വെടിയേറ്റു

JULY 5, 2026, 7:19 PM

ഷിക്കാഗോ: അമേരിക്കന്‍ സ്വാതന്ത്ര്യദിന വാരാന്ത്യത്തോടനുബന്ധിച്ച് ഷിക്കാഗോ നഗരത്തില്‍ വ്യാപകമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധയിടങ്ങളില്‍ ഉണ്ടായ വെടിവെപ്പിലും കുത്തേറ്റ സംഭവങ്ങളിലും രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വൈകുന്നേരം വരെയുള്ള പ്രാഥമിക കണക്കുകള്‍ പ്രകാരമാണ് പൊലീസ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ ഷിക്കാഗോയുടെ വെസ്റ്റ് സൈഡിലുണ്ടായ കൂട്ടവെടിവെപ്പാണ് അക്രമങ്ങളില്‍ ഏറ്റവും ഭീകരമായത്. വെസ്റ്റ് മേപോള്‍ അവന്യൂവില്‍ പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ വെടിവെപ്പില്‍ പതിനേഴ് മുതല്‍ ഇരുപത് വയസ്സ് വരെ പ്രായമുള്ള ആറ് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇതിന് തൊട്ടുമുമ്പ് ഇതേ പ്രദേശത്ത് വെച്ച് പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിക്കും വെടിയേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഈ പെണ്‍കുട്ടിയെ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ ദിവസം തന്നെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നടന്ന വെടിവെപ്പുകളില്‍ മുപ്പത്തിമൂന്നുകാരനായ ഒരാള്‍ കൊല്ലപ്പെടുകയും മറ്റ് നിരവധിപ്പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കുടുംബ വഴക്ക് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുപത്തിയഞ്ചുകാരിയായ യുവതിക്ക് ബന്ധുവിന്റെ കുത്തേറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശനിയാഴ്ചയും നഗരത്തിലെ വിവിധ തെരുവുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി. ഓടിക്കൊണ്ടിരുന്ന സിടിഎ ബസിനുള്ളില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ മുപ്പത്തിനാലുകാരനായ യാത്രക്കാരന് മൂന്ന് സ്ത്രീകളുടെ ആക്രമണത്തില്‍ കുത്തേറ്റു. ഓബര്‍ണ്‍ ഗ്രഷാം, എംഗിള്‍വുഡ്, ബേണ്‍സൈഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കാറിലിരുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. അക്രമികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും ഇതുവരെ ആരെയും കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചിട്ടില്ല.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ ഒരു സാധാരണ ട്രാഫിക് പരിശോധനയ്ക്കിടയിലാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ വാഹനത്തിലെ യാത്രക്കാരന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും, പൊലീസ് പിന്തുടര്‍ന്ന് പിടികൂടുന്നതിനിടെ ഇയാള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതിക്കും ഗുരുതരമായി പരിക്കേറ്റു. വെടിയേറ്റ ഒരു ഉദ്യോഗസ്ഥന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി. ഈ സംഭവത്തെക്കുറിച്ച് സിവിലിയന്‍ ഓഫീസ് ഓഫ് പൊലീസ് അക്കൗണ്ടബിലിറ്റി പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന വാരാന്ത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ അക്രമസംഭവങ്ങളില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 44 പേര്‍ക്ക് വെടിയേല്‍ക്കുകയും 9 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഷിക്കാഗോയിലെ മൊത്തം കൊലപാതക നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നുവെങ്കിലും, പുതിയ വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളിലെ കണക്കുകള്‍ പ്രകാരം കൊലപാതകങ്ങളില്‍ അഞ്ച് ശതമാനത്തോളം വര്‍ധനവാണ് നഗരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam