വാഷിംഗ്ടണ്‍: അമേരിക്കയിലെ വെര്‍ജീനിയയില്‍ പള്ളിയിലെ ഇരുപതാം വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ താല്‍ക്കാലിക പന്തല്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. വെര്‍ജീനിയയിലെ ചെറിയ ഗ്രാമമായ മൊണേറ്റയിലെ ഈസ്റ്റ്ലേക്ക് കമ്മ്യൂണിറ്റി ചര്‍ച്ചിന്റെ വാര്‍ഷിക ചടങ്ങുകള്‍ക്കിടെയാണ് ദരുന്തം സംഭവിച്ചത്.
മേഖലയില്‍ ശക്തമായ ഇടിമിന്നലോടും മണിക്കൂറില്‍ 70 മൈല്‍ വേഗതയിലുമുള്ള കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്തവരോട് എത്രയും വേഗം വാഹനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുന്നതിനിടയിലാണ് പെട്ടെന്നുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ പന്തല്‍ തകര്‍ന്നു വീണത്. ഏകദേശം 21,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതും 1,500 ഓളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതുമായ വലിയ ടെന്റാണ് തകര്‍ന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൃത്യമായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത് സ്ഥാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
അപകട സ്ഥലത്ത് വച്ച് തന്നെ പള്ളിയിലെ സഭാംഗമായ ഒരാള്‍ മരണപ്പെട്ടു. പരിക്കേറ്റവരില്‍ 11 പേരെ ആംബുലന്‍സില്‍ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബാക്കി 11 പേര്‍ക്ക് നിസ്സാര പരിക്കുകളായതിനാല്‍ സംഭവസ്ഥലത്ത് വച്ച് തന്നെ പ്രഥമശുശ്രൂഷ നല്‍കി. അപകട സമയത്ത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നതിനാല്‍ ഉടനടി രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞു. ദുരന്തത്തില്‍ വെര്‍ജീനിയ ഗവര്‍ണര്‍ അബിഗെയില്‍ സ്പാന്‍ബെര്‍ഗര്‍ അനുശോചനം രേഖപ്പെടുത്തുകയും സഭയ്ക്കും കുടുംബങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
