അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ ഓസ്‌ട്രേലിയൻ ഇതിഹാസ ബാറ്റർ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി റെക്കോർഡിട്ട യുവ പേസറാണ് വെസ്റ്റ് ഇൻഡീസിന്റെ ഷെമാർ ജോസഫ്. എന്നാൽ ഐ.പി.എല്ലിലേക്കുള്ള വരവിൽ തന്റെ ആദ്യ ഓവർ ഷെമാറിന്റെ ഉറക്കം കെടുത്തുന്നതായി.
കന്നി ഐ.പി.എൽ ഓവറിലെ ആദ്യ അഞ്ച് പന്തിൽ 8 റൺസാണ് വഴങ്ങിയതെങ്കിൽ രണ്ട് നോബോളും രണ്ട് വൈഡുകളും ഒരു സിക്‌സും നിറഞ്ഞ ആറാം ബോളിൽ 14 റൺസാണ് ഷെമാർ കെ.കെആറിന് വിട്ടുകൊടുത്തത്. ആറാം ബോൾ പൂർത്തിയാക്കാൻ അഞ്ച് തവണ താരത്തിന് എറിയേണ്ടിവന്നു.
ഇംഗ്ലീഷ് എക്‌സ്പ്രസ് പേസർ മാർക്ക് വുഡിന് പരിക്കേറ്റതോടെ പ്രതീക്ഷയോടെയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പകരക്കാരനായി ഷെമാർ ജോസഫിനെ ടീമിലെടുത്തത്. ഐ.പി.എൽ അരങ്ങേറ്റത്തിൽ തന്നെ ആദ്യ ഓവർ പന്തെറിയാൻ പേസറായ ഷെമാറിനെ ലഖ്‌നൗ ക്യാപ്ടൻ കെ.എൽ. രാഹുൽ ക്ഷണിച്ചു. ഫിലിപ് സാൾട്ടിനെതിരെ ആദ്യ പന്ത് ഡോട്ടാക്കി തുടങ്ങിയ ഷെമാർ ആകാംക്ഷയോടെ കാത്തിരുന്നവർക്കെല്ലാം പ്രതീക്ഷ നൽകി.
എന്നാൽ അതിന് ശേഷം ഓവറിലെ എല്ലാ പന്തുകളും നാടകീയവും വിൻഡീസ് പേസർ എക്കാലവും മറക്കാനാഗ്രഹിക്കുന്നതുമായി. രണ്ടാം പന്തിൽ ഫിലിപ് സാൾട്ട് ലെഗ്‌ബൈയിലൂടെ ഒരു റൺ നേടി. സഹഓപ്പണർ സുനിൽ നരെയ്ൻ മൂന്നാം പന്തിൽ ഫോറും നാലാം ബോളിൽ രണ്ട് റൺസും നേടി. അഞ്ചാം പന്ത് ബൈയിലൂടെ ഒരു റണ്ണായി മാറി.
ആറാം പന്തിലാണ് ഷെമാർ ജോസഫിന് എല്ലാം പിഴച്ചത്. ആദ്യത്തെ ആറാം ബോളിൽ യഷ് താക്കൂർ ക്യാച്ച് പാഴാക്കിയപ്പോൾ പന്ത് അംപയർ നോബോൾ വിളിച്ചു. വീണ്ടുമെറിഞ്ഞ പന്ത് വൈഡായി. തൊട്ടടുത്ത പന്തും വൈഡായപ്പോൾ പന്ത് വിക്കറ്റ് കീപ്പർക്ക് പിന്നിലൂടെ ബൗണ്ടറിയിലെത്തി അഞ്ച് റൺസ് പിറന്നു.
ഒരിക്കൽ കൂടി എറിയാനെത്തിയ പന്തിൽ മറ്റൊരു നോബോളുമായി അവസാനിച്ചു. ഒടുവിൽ പണിപ്പെട്ട് ഷെമാർ ജോസഫ് ഓവർ പൂർത്തിയാക്കിയപ്പോൾ ആറാമത്തെ ലീഗൽ ഡെലിവറി ഫിൽപ് സാൾട്ട് സിക്‌സിന് പറത്തുകയും ചെയ്തു. ഐ.പി.എൽ അരങ്ങേറ്റത്തിൽ 22 റൺസാണ് വിട്ടുകൊടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്