കൊച്ചി: കഴിഞ്ഞദിവസം കലൂർ സ്റ്റേഡിയത്തിന്റെ പടുകൂറ്റൻ ഗേറ്റ് നിലംപൊത്തിയതുപോലെ ഇന്നലെ ബ്ലാസ്റ്റേഴ്്‌സ് ചെന്നൈയിൻ എഫ്.സിയുടെ ഒറ്റഗോൾ പ്രഹരത്തിലാണ് തറപറ്റിയത്. ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം തോൽവി. ചെന്നൈയിനായി 42-ാം മിനിട്ടിൽ ഇമ്രാൻ ഖാനാണ് ലക്ഷ്യം കണ്ടത്.ശനിയാഴ്ച ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കളിച്ചെങ്കിലും നീക്കങ്ങൾ ഒന്നും പൂർണ്ണതയിൽ എത്തിയില്ല. അഞ്ചാം മിനിട്ടിൽ മുന്നിലെത്താനുള്ള അവസരം നിഹാൽ കളഞ്ഞുകുളിച്ചു. പിന്നാലെ ചെന്നൈയിൻ പ്രത്യാക്രമണം. ഇനിഗോ മാർട്ടിന്റെ കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചതോടെ അപകടം അകന്നു. പന്തിന്റെ നിയന്ത്രണം ബ്ലാസ്റ്റേഴ്‌സിന്റെ കാലുകളിലായി. മഞ്ഞപ്പട ചെന്നൈയിൻ ഗോളി നവാസിന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. 25-ാം മിനിറ്റിൽ ഗോളെന്ന് ഉറപ്പിച്ച നീക്കവും വിഫലമായി.
പോസ്റ്റിന്റെ വലതുമൂലയിൽ നിന്ന് വിപിൻ നീട്ടി നൽകിയ പന്തിൽ, മാർട്ടിൻ ഹസാർഡിന്റെ തണുപ്പൻ ടച്ച്. പന്ത് നവാസ് കൈപ്പിടിയിൽ ഒതുക്കി. 41-ാം മിനിട്ടിൽ ചെന്നൈയിൻ ബ്ലാസ്റ്റേഴ്‌സ് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡിൽ കുരുങ്ങി. തൊട്ടടുത്ത മിനിട്ടിൽ ഇമ്രാൻ ഖാൻ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. മദ്ധ്യഭാഗവും പിന്നിട്ട് പന്തുമായി മുന്നേറി, പ്രതിരോധ പാളിച്ച മുതലെടുത്തുള്ള അളന്നുകുറിച്ചുള്ള ഇമ്രാന്റെ കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോളി അർഷിന്റെ കണക്ക് തെറ്റിച്ചു. ചാടിവീണെങ്കിലും പന്ത് വലയിലേക്ക് ഉരുണ്ടുകയറി. ഗ്യാലറി മൗനമായി.
രണ്ടാംപകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഗോൾ അകന്നുനിന്നു. ഇടതുവിംഗിൽ നിന്ന് കെവിൻ നൽകിയ ക്രോസിൽ നിഹാലിന്റെ അത്യുഗ്രൻ ടച്ച്. പക്ഷേ, പന്ത് ബാറിൽ തട്ടിയകുന്നു. 58 -ാം മിനിട്ടിലും നിർഭാഗ്യം പിണഞ്ഞു. പിന്നാലെ ലഭിച്ച അവസരങ്ങളൊന്നും ഡേവിഡ് കറ്റാലയുടെ പിള്ളേർക്ക് മുതലാക്കാനായില്ല.
സീസണിലെ നാലുകളികളിൽ നാലും തോറ്റ ബ്‌ളാസ്റ്റേഴ്‌സ് 14 ടീമുകൾ അടങ്ങുന്ന ലീഗിൽ പോയിന്റ് പട്ടികയിൽ 12-ാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
