കൊളംബോ: ബഹിഷ്‌കരിക്കുമെന്നുള്ള ഭീഷണി പിൻവലിച്ച് കളിക്കാനെത്തിയ പാകിസ്ഥാനെ വീണ്ടും കളിക്കളത്തിൽ നാണം കെടുത്തി ഇന്ത്യ. എഗ്രൂപ്പിലെ തുടർച്ചയായ മൂന്നാം ജയത്തോടെ സൂപ്പർ ഇന്ത്യ സൂപ്പർ എട്ട് ഉറപ്പിച്ചപ്പോൾ പാകിസ്ഥാന്റെ കാര്യം പരുങ്ങലിലായി.
വയറ്റിലെ അസുഖം മൂലം നമീബിയക്കെതിരെ വിശ്രമത്തിലായിരുന്ന അഭിഷേക് ശർമ്മ തിരിച്ചെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണിന് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടു. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് പേസർ അർഷ്ദീപ് സിംഗിന് പകരം കുൽദീപ് യാദവും കളിച്ചു.
പതിവ് പോലെ അടിച്ചു തകർത്ത ഇഷാൻ കിഷനാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. 40 പന്തിൽ 10 ഫോറും 3 സിക്‌സും ഉൾപ്പെടെ താരം 77 റൺസാണ് നേടിയത്. ക്യാപ്ടൻ സൂര്യകുമാർ വർമ്മ (29 പന്തിൽ 32), ശിവം ദുബെ (17 പന്തിൽ 27), റിങ്കു സിംഗ് (പുറത്താകാതെ 4 പന്തിൽ 11), തിലക് വർമ്മ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
സ്പിൻകെണിയിൽ ഇന്ത്യയെ വീഴ്ത്താനുറച്ച് ഏവരേയും അമ്പരിപ്പിച്ച് ക്യാപ്ടൻ സൽമാൻ അലി ആഗയാണ് പാകിസ്ഥാനായി ഇന്ത്യൻ ഇന്നിംഗ്‌സിലെ ആദ്യ ഓവർ എറിയാനെത്തിയത്. ഒരു മത്സരത്തിന്റെ ഇടവേളയ്ക്ക് ശേഷം ടീമിലിടം നേടിയ അഭിഷേക് ശർമ്മയെ വീണ്ടും പൂജ്യനാക്കി സൽമാൻ ആദ്യഓവറിൽ തന്നെ പാകിസ്ഥാന് ബ്രേക്ക് ക്രൂ നൽകി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ തിലകിനെ കൂട്ടുപിടിച്ച് ഇഷാൻ ഇന്ത്യൻ ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോയി.
തിലകിനെ ഒരറ്റത്ത് നിറുത്തി ഇഷാൻ കത്തിക്കയറിയപ്പോൾ ഇന്ത്യൻ സ്‌കോർ കുത്തനെ ഉയർന്നു. ഒരു റിവേഴ്‌സ് സ്വീപ് ശ്രമത്തിനിടെ പേശിവലിവുണ്ടായ ഇഷാൻ അധികം വൈകാതെ 9-ാം ഓവറിൽ സയിം അയൂബിന്റെ പന്തിൽ ബൗൾഡായി. തിലകുമൊത്ത് മൂന്നാം വിക്കറ്റിൽ 46 പന്തിൽ 87 റൺസിന്റഎ കൂട്ടുകെട്ടാണ് ഇഷാൻ ഉണ്ടാക്കിയത്. ഇതിൽ 76 റൺസും ഇഷാന്റെ സംഭാവനായാണ്.
തുടർന്ന ക്യാപ്ടൻ സൂര്യകുമാറും തിലകും കൂടി ഇന്ത്യയെ ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടപോയി. 15-ാം ഓവറിൽ തിലകിനേയും ഹാർദിക് പാണ്ഡ്യയേയും (0) അടുത്തടുത്ത പന്തുകളിൽ അയൂബ് പുറത്താക്കി. തുടർന്ന് ദുബെയും റിങ്കുസിംഗും കൂടി ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോർ നേടിക്കൊടുത്തു.
പാകിസ്ഥാൻ പിന്തുടർന്ന ആദ്യ ഓവർമുതൽ വിക്കറ്റ് നഷ്ടമായി തുടങ്ങിയ പാകിസ്ഥാന് ഒരുസമയത്തും തിരിച്ചുവരവിന് ഇന്ത്യൻ ബൗളർമാർ അവസരം നൽകിയില്ല. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യൻ ഫീൽഡർമാർ കൈവിട്ട ക്യാച്ചുകൾ ഇല്ലായിരുന്നെങ്കിലും പാകിസ്ഥാന്റെ തോൽവി ഇതിലും കനത്തതായേനെ. 34 പന്തിൽ 44 റൺസ് നേടിയ ഉസ്മാൻ ഖാനാണ് പാക് ഇന്നിംഗ്‌സിലെ ടോപ് സ്‌കോറർ. ഉസ്മാനെ കൂടാതെ ഷഹീൻ അഫ്രീദി (പുറത്താകാതെ19 പന്തിൽ 23), ഫഹീം അഷ്‌റഫ് (10) എന്നിവർക്ക് മാത്രമാണ് പാക് ബാറ്റർമാരിൽ രണ്ടക്കം കാണാനായുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
