ഐപിഎല്ലിൽ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ വളരെ പ്രധാനപ്പെട്ട മാറ്റം ഇംപാക്ട് പ്ലെയർ നിയമമാണ്. പക്ഷേ ഈ നിയമത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയരുകയുണ്ടായി. പലപ്പോഴും ഇംപാക്ട് പ്ലെയർ നിയമം ബാറ്റിംഗിനെ സഹായിക്കുന്ന ഒന്നു മാത്രമാണെന്ന് പലരും അടക്കം പറയുകയുണ്ടായി. ഇപ്പോൾ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്.
ഇംപാക്ട് പ്ലെയർ നിയമപ്രകാരം പ്ലെയിങ് ഇലവനിൽ നിന്ന് ഒരു താരത്തെ മാറ്റിനിർത്താനും മറ്റൊരാളെ കളത്തിൽ ഇറക്കാനും സാധിക്കും. ഇതിന്റെ ചില പോരായ്മകൾ തുറന്നുകാട്ടിയാണ് രോഹിത് രംഗത്തെത്തിയത്.
ഇംപാക്ട് പ്ലെയർ നിയമം ഒരുപാട് പരോക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് രോഹിത് ശർമ പറയുന്നു. ഓൾ റൗണ്ടർമാർക്ക് വളരാനുള്ള വലിയ സാധ്യതയാണ് ഇംപാക്ട് പ്ലെയർ നിയമം ഇല്ലാതാക്കുന്നതെന്ന് രോഹിത് പറഞ്ഞു. ശിവം ദുബെയെയും വാഷിംഗ്ടൺ സുന്ദറിനെയും പോലെയുള്ള താരങ്ങൾക്ക് തങ്ങളുടെ ഓൾറൗണ്ട് പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വരുന്നത് ഇംപാക്ട് പ്ലെയർ നിയമപ്രകാരമാണ് എന്ന് രോഹിത് ചൂണ്ടിക്കാട്ടുന്നു.
ടീമിലേക്ക് ഒരു സ്‌പെഷ്യലിസ്റ്റ് ബോളറെയും സ്‌പെഷ്യലിസ്റ്റ് ബാറ്ററെയും കൊണ്ടുവരാനുള്ള അവസരമാണ് ഈ നിയമം ഒരുക്കുന്നത്. അതിനാൽ തന്നെ രണ്ടു ജോലികളും ചെയ്യുന്ന ഓൾറൗണ്ടർമാരുടെ പ്രാധാന്യം ഇല്ലാതാവുകയാണ് എന്നും രോഹിത് ചൂണ്ടിക്കാട്ടി.
'ഇംപാക്ട് പ്ലെയർ നിയമത്തിന്റെ വലിയൊരു ആരാധകനായി ഞാൻ മാറിയിട്ടില്ല. സത്യസന്ധമായി പറഞ്ഞാൽ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. വാഷിംഗ്ടൺ സുന്ദറിനെയും ശിവം ദുബെയെയും പോലെയുള്ള താരങ്ങൾക്ക് പന്തറിയാൻ ഈ നിയമപ്രകാരം സാധിക്കുന്നില്ല. നമ്മളെ സംബന്ധിച്ച് അതൊരു നല്ല കാര്യമല്ല. മത്സരങ്ങളിൽ 12 താരങ്ങൾ മൈതാനത്ത് ഇറങ്ങുന്നതിനാൽ തന്നെ വലിയ എന്റർടൈൻമെന്റ് ഉണ്ടാവുന്നുണ്ട്. മാത്രമല്ല ഒരുപാട് അവസരങ്ങളും അത് തുറന്നു തരുന്നു എന്നു പറയാതിരിക്കാനാവില്ല.' രോഹിത് ശർമ പറഞ്ഞു.
ഹർദിക് പാണ്ഡ്യ അടക്കമുള്ള മുൻനിര ഓൾറൗണ്ടർമാരുടെ കാര്യത്തിലും ഇംപാക്ട് പ്ലെയർ നിയമം ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനായി പന്തുകൊണ്ടും ബാറ്റ് കൊണ്ടും അത്ഭുതങ്ങൾ കാട്ടിയിരുന്ന താരമാണ് ഹർദിക് പാണ്ഡ്യ. എന്നാൽ ഐപിഎല്ലിൽ ഇംപാക്ട് പ്ലെയർ നിയമം വന്നതോടെ ഹർദിക്കും ബോളിങ്ങിൽ പിന്നിലേക്ക് പോയിരിക്കുന്നു. ഇത്തരത്തിൽ ഓൾറൗണ്ടർമാരെ ഇംപാക്ട് പ്ലെയർ നിയമം നല്ല രീതിയിൽ ബാധിക്കുന്നുണ്ടെന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഇതിനെതിരെയാണ് രോഹിത് ശർമ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്