മലയാളികളുടെ പ്രിയകലാകാരനായ കലാഭവൻ നവാസ് ഓർമ്മയായെങ്കിലും അദ്ദേഹത്തിന്റെ വേർപാട് കുടുംബത്തിനും ആരാധകർക്കും ഇന്നും അത്ര എളുപ്പത്തിൽ ഉൾക്കൊള്ളാനായിട്ടില്ല. അതുകൊണ്ടുതന്നെ നവാസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മക്കൾ സജീവമായി തുടരുകയാണ്.
മക്കൾ പങ്കുവയ്ക്കുന്ന ഓർമ്മക്കുറിപ്പുകളിലൂടെ നവാസ് ഇന്നും അവരുടെ ഇടയിൽ ജീവിക്കുന്നുവെന്ന തോന്നലാണ് പലർക്കും നൽകുന്നത്. ഇപ്പോഴിതാ, ഈദ് ദിനത്തിൽ നവാസിനെ ഓർത്ത് മക്കൾ പങ്കുവച്ച ഒരു നൊമ്പരക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എല്ലാ പെരുന്നാളിലും പള്ളിയിൽ നിന്ന് ഇറങ്ങിയ ശേഷം നവാസ് മക്കളെ കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്ന ഒരു കടവിന്റെ ഓർമ്മകളാണ് വിഡിയോയ്ക്കൊപ്പം അവർ പങ്കുവച്ചത്.
“എല്ലാ ഈദിനും പള്ളിയിൽ നിന്ന് ഇറങ്ങിയ ശേഷം വാപ്പിച്ചി ഞങ്ങളെ ഈ കടവിലേക്ക് കൊണ്ടുവരും. കഴിഞ്ഞ ഈദ് ഞാൻ ഇവിടെ വന്നപ്പോൾ എടുത്ത വീഡിയോയാണിത്. ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങൾക്കും നന്ദി വാപ്പിച്ചി. നിങ്ങൾ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്” എന്നായിരുന്നു കുറിപ്പ്.
വാപ്പിച്ചിയുടെ അക്കൗണ്ട് നിശബ്ദമായി കിടക്കുന്നത് കാണുമ്പോൾ വലിയ വേദനയുണ്ടാകുന്നുവെന്നും അതുകൊണ്ടാണ് ഇടയ്ക്കിടെ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്നും മക്കൾ മുമ്പ് പറഞ്ഞിരുന്നു. അക്കൗണ്ടിൽ പുതിയൊരു കുറിപ്പ് വരുമ്പോൾ വാപ്പച്ചി ഇന്നും സജീവമാണെന്ന തോന്നലാണ് ഉണ്ടാകുന്നത്. ആ തോന്നലാണ് മുന്നോട്ട് പോകാനുള്ള കരുത്ത് നൽകുന്നതെന്നും അവർ പറയുന്നു.
“വീട്ടിൽ ഇന്നും വാപ്പച്ചിയുടെ വസ്ത്രങ്ങൾ ധരിക്കാറുണ്ട്. അത് അലക്കാൻ കിട്ടുമ്പോൾ അദ്ദേഹം കൂടെയുണ്ടെന്നൊരു അനുഭൂതി ഉണ്ടാകുന്നു. ഇതെല്ലാം ചെയ്യുന്നത് വാപ്പച്ചിക്ക് വേണ്ടിയല്ല, മറിച്ച് അദ്ദേഹം ഇന്നും ഞങ്ങളോടൊപ്പം ജീവിക്കുന്നുണ്ടെന്ന് സ്വയം വിശ്വസിക്കാനാണ്” എന്നുമാണ് മക്കളുടെ ഹൃദയസ്പർശിയായ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
